കോട്ടയം പാർലമെന്റ് തിരഞ്ഞെടുപ്പ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും പാർട്ടി ചെയർമാൻ ജോസ് കെ മാണിക്കും അതിനിർനായകമാണ്. കോട്ടയം ജില്ലയിൽ തങ്ങൾക്കുണ്ട് എന്ന് അവകാശപ്പെടുന്ന ശക്തി ഇടതുമുന്നണിക്ക് തെളിയിച്ചു കൊടുക്കേണ്ട ബാധ്യതയും വെല്ലുവിളിയും ആണ് ജോസിനും കൂട്ടർക്കും ഉള്ളത്. 2019ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ വിഎൻ വാസവൻ നേടിയ വോട്ട് വിഹിതം സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും അടിയുറച്ച വോട്ടുകളാണ്. അതിനു മുകളിലേക്ക് നേടുന്ന വോട്ടുകൾ മാത്രമേ ഇടതുമുന്നണി ജോസ് കെഎം മാണി വിഭാഗത്തിൻറെ വോട്ടായി കണക്കാക്കുകയുള്ളൂ.
2019 വി എൻ വാസവൻ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചപ്പോൾ കോട്ടയത്ത് സമാഹരിച്ചത് 314787 (34.58%) വോട്ടുകളാണ്. അന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടന് ലഭിച്ചത് 421046 (46.26%) വോട്ടുകളും. അതായത് വാസവൻ സമാഹരിച്ചതിനെക്കാൾ ഒരു ലക്ഷത്തി പതിനായിരത്തോളം വോട്ടുകൾ കേരള കോൺഗ്രസ് പാർട്ടിക്ക് നേടാൻ കഴിഞ്ഞെങ്കിൽ മാത്രമേ കോട്ടയത്ത് വിജയം സാധ്യമാകൂ. ശബരിമല വിഷയം പോലെയുള്ള വിവാദങ്ങളില്ലെങ്കിലും സർക്കാർ വിരുദ്ധത അതിൻറെ പാരമ്യത്തിലാണ് കേരളത്തിൽ. അതിനാൽ തന്നെ തോമസ് ചാഴികാടന് വിജയം നേടുക എന്ന് പറയുന്നത് ഏകദേശം അസാധ്യമായ കാര്യമാണ്.
മൂന്നു ലക്ഷത്തി പതിനായിരത്തിൽ അധികം ലഭിക്കുന്ന വോട്ടുകൾ മാത്രമേ കേരള കോൺഗ്രസ് വോട്ടുകളായി കണക്കാക്ക എന്നത് സിപിഎം ഒരു അളവുകോലായി വെച്ചിരിക്കുന്ന കാര്യമാണ്. ജയപരാജയങ്ങൾക്കപ്പുറം ഈ വോട്ടുകളെ അടിസ്ഥാനപ്പെടുത്തിയാവും ജോസ് കെ മാണിക്ക് രാജ്യസഭയിൽ തുടരവസരം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുക. തുടർ അവസരം നിഷേധിക്കപ്പെട്ടാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാവും. പാർട്ടി റോഷി അഗസ്റ്റിന്റെ കൈകളിലേക്ക് നീങ്ങും. അണികൾക്കും ജോസിനെക്കാൾ സ്വീകാര്യൻ റോഷിയാണ്.
ഇത്തരം ഒരു സാധ്യതയാണ് ബിജെപിയും മുന്നിൽ കാണുന്നത്. ജോസ് കെ മാണി ഇങ്ങനെ ഒരു തിരിച്ചടി നേരിട്ടാൽ തങ്ങളുടെ പാളയത്തിലേക്ക് എത്തുമെന്ന് അവർ കണക്കുകൂട്ടുന്നു. ജോസിനെ സംബന്ധിച്ച് പിസി ജോർജിനും പത്മജയ്ക്കുമെല്ലാം നൽകിയതിലും വലിയ പരിഗണന ബിജെപിയിൽ നിന്ന് ലഭിക്കും. ഒരുപക്ഷേ ഒരു കേന്ദ്രമന്ത്രി പദവി വരെ തരപ്പെടുത്തി എടുക്കാം. ജോസ് കെ മാണിയെ മുന്നിൽ നിർത്തി ക്രൈസ്തവ സഭകളെയും വിശ്വാസത്തിൽ എടുക്കാം എന്ന കണക്കുകൂട്ടലും ബിജെപിക്ക് ഉണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ആവും ഈ വിഷയത്തെ ഏറ്റവും അധികം സ്വാധീനിക്കുക.