ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പി. വിട്ട എം.എല്‍.എമാരില്‍ ഒരാള്‍ കോണ്‍ഗ്രസിലും മറ്റൊരാള്‍ ബി.ജെ.പിയിലും ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും ജഗൻമോഹൻ റെഡ്ഡിയുടെ പാർട്ടി വിട്ടത്. ചിന്തലപുടി എം.എല്‍.എ. വുന്നമാട്ല എലിസ കോണ്‍ഗ്രസിലും വി. വരപ്രസാദറാവു ബി.ജെ.പിയിലും അംഗത്വമെടുത്തു.
സിറ്റിങ് എം.എല്‍.എയായ എലിസയെ മാറ്റി കമ്ബം വിജയരാജുവിനെയാണ് വൈ.എസ്.ആർ.സി.പി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിന്തലപുടി മണ്ഡലത്തില്‍ സ്ഥാനാർഥിയായി തീരുമാനിച്ചത്. ഗൂഡൂരില്‍നിന്നുള്ള എം.എല്‍.എയായ വരപ്രസാദറാവുവിനെ മാറ്റി മെരിഗ മുരളീധറിനെയാണ് ഇവിടെ സ്ഥാനാർഥിയാക്കിയത്. മുൻ സിവില്‍ സർവീസ് ഉദ്യോഗസ്ഥനായ വരപ്രസാദറാവു 2014-ല്‍ തിരുപ്പതിയില്‍നിന്ന് ലോക്സഭയിലുമെത്തിയിട്ടുണ്ട്. റാവുവിനെ ഇത്തവണ ബി.ജെ.പി. തിരുപ്പതിയില്‍ ലോക്സഭാ സ്ഥാനാർഥിയാക്കുമെന്നാണ് സൂചന.
എലിസയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശർമിള പാർട്ടിയിലേക്ക് സ്വീകരിച്ചു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയും ചേർന്നാണ് റാവുവിന് ബി.ജെ.പി. അംഗത്വം നല്‍കിയത്. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കും മേയ് 13-നാണ് തിരഞ്ഞെടുപ്പ്.