ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെമേലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അധികാരങ്ങള്‍ ഇല്ലാതാക്കുന്ന വിവാദ ഭേദഗതിയില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി. വിശാല പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ മോദി സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലും വൈഎസ്‌ആര്‍സിപി ബിജെപിയെ പിന്തുണയ്ക്കും.
ലോക്സഭയില്‍ 22 ഉം രാജ്യസഭയില്‍ ഒൻപതും അംഗങ്ങളാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഉറപ്പായതോടെ രാജ്യസഭയിലും എളുപ്പത്തില്‍ ബില്‍ പാസാക്കിയെടുക്കാൻ കേന്ദ്രസര്‍ക്കാരിനു സാധിച്ചേക്കും. എൻ.ഡി.എ.യില്‍ അംഗമല്ലെങ്കിലും നിര്‍ണായക വോട്ടെടുപ്പുകളിലെല്ലാം നേരത്തേയും അവര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്.
രാജ്യസഭയില്‍ ഇപ്പോള്‍ 238 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണവേണം. ഭരണസഖ്യത്തിലെ ബിജെപി.ക്കും സഖ്യകക്ഷികള്‍ക്കുംകൂടി 105 അംഗങ്ങളാണുള്ളത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അഞ്ചുപേരുടെയും രണ്ടു സ്വതന്ത്ര എംപി.മാരുടെയും പിന്തുണ അവര്‍ക്കുലഭിക്കും. ഒൻപതു എംപി.മാരുള്ള വൈ.എസ്.ആര്‍. കോണ്‍ഗ്രസ് തുണയ്ക്കുമ്ബോള്‍ പിന്തുണ രാജ്യസഭയില്‍ 121 ആയി മാറും. ഇതോടെ ഡ്ല്‍ഹി ബില്ലും രാജ്യസഭയില്‍ പാസാകും. മറിച്ച് സംഭവിക്കണമെങ്കില്‍ എൻ ഡി എയില്‍ വലിയ വിള്ളലുണ്ടാകണം.
രാജ്യസഭയില്‍ ഒമ്ബത് അംഗങ്ങളുള്ള വൈ.എസ്.ആര്‍. കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. ലോക്സഭയില്‍ ജഗന്റെ പാര്‍ട്ടിക്ക് 22 അംഗങ്ങളുണ്ട്. പുതുതായി പ്രഖ്യാപിച്ച പ്രതിപക്ഷത്തെ ‘ഇന്ത്യ’ സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഇത്. അവിശ്വാസപ്രമേയവോട്ടിലും ഡല്‍ഹി ബില്ലിലും കേന്ദ്രത്തെ അനുകൂലിക്കുമെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കുന്നു. ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലെ എണ്ണ കുറവുയര്‍ത്തിയാണ് പലപ്പോഴും പ്രതിപക്ഷം കേന്ദ്രത്തെ മുള്‍ മുനയില്‍ നിര്‍ത്തുക.