ആന്ധ്രാ മുൻമുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ മകള്‍ വൈ.എസ്.ശര്‍മിള നാളെ കോണ്‍ഗ്രസില്‍ ചേരും. സ്വന്തം പാര്‍ട്ടിയായ വൈ.എസ്.ആര്‍.ടി.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും. വൈ.എസ്.ആര്‍.സി.പി എം.എല്‍.എ ആയിരുന്ന രാമകൃഷ്ണ റെഡ്ഢി ശര്‍മിളയോടൊപ്പം കോണ്‍ഗ്രസില്‍ ചേരും.
ആന്ധ്രാ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്ബോഴാണ് ശര്‍മിള കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ജഗന് നേരേ കോണ്‍ഗ്രസ് നടത്തുന്ന ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് കൂടിയാണ് അംഗത്വം. സഹോദരി കോണ്‍ഗ്രസില്‍ ചേരാതിരിക്കാൻ ജഗൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി അമ്മാവൻ കൂടിയായ മുൻ എംപി ശുഭ റെഡ്ഢിയെ ആണ് ജഗൻ അയച്ചത് .
ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ടു . വൈ.എസ്.ആര്‍.ടി.പി കോണ്‍ഗ്രസ് രൂപീകരിച്ച ശേഷം തെലങ്കാനയില്‍ ശര്‍മിള സജീവമായിരുന്നു. അന്ന് മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രശേഖര റാവുവിന് കനത്ത വെല്ലുവിളിയാണ് ഇവര്‍ ഉയര്‍ത്തിയിരുന്നത്.എന്നാല്‍ ഒരിക്കല്‍ പോലും ശര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. അമ്മ വിജയമ്മ ജഗനുമായി തെറ്റി ശര്‍മിളയോടൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് ആയ കോണ്‍ഗ്രസിന് തെലങ്കാനയിലെ പോലെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു ശര്‍മിളയുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
വൈ.എസ്.ആറിന്റെ സഹപ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണ റെഡ്ഢി ശര്‍മിളയോടൊപ്പം നാളെ കോണ്‍ഗ്രസില്‍ ചേരും. ഇതിന് മുന്നോടിയായി മൂന്നാഴ്ച മുൻപ് വൈ.എസ്.ആര്‍.ടി.പിയില്‍ നിന്നും, ആര്‍.കെ എന്നറിയപ്പെടുന്ന രാമകൃഷ്ണറെഡ്ഢി രാജിവെച്ചിരുന്നു. ജഗനെതിരെ സഹോദരി ശര്‍മിളയെ രംഗത്ത് ഇറക്കാൻ ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു. ക്ഷണം നിരസിച്ചു കൊണ്ട് മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങുകയാണ്. ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന ശര്‍മിള നാളെ ഔദ്യോഗികമായി കോണ്‍ഗ്രസിന്റെ ഭാഗമാകും.