കൊച്ചി: എ ഐ ക്യാമറ പദ്ധതിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് പ്രാഥമിക നിരീക്ഷണം നടത്തിയ ഹൈക്കോടതി പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാൻ പാടില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഇനി കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ രണ്ട് ആഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണം.
കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വി. ഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകള്‍ പ്രശംസനീയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.