ആദായ നികുതി വകുപ്പിന്റെ കുടിശ്ശിക ഈടാക്കല്‍ നടപടിയില്‍ സമാഹരിച്ചത് 73,500 കോടി രൂപ. നടപ്പ് സാമ്ബത്തിക വർഷം മാർച്ച് 15വരെയുള്ള കണക്കാണിത്. കോർപറേറ്റ് നികുതിയിനത്തില്‍ 56,000 കോടി രൂപയും വ്യക്തിഗത ആദായ നികുതിയിനത്തില്‍ 16,500 കോടി രൂപയും വിദേശ ആസ്തികളിലെ വെളിപ്പെടുത്താത്ത വരുമാനമായി 50 കോടി രൂപയും ഈടാക്കി. ഈ തുക ഇനിയും ഉയർന്നേക്കാമെന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നതർ നല്‍കുന്ന സൂചന.
മുൻ സാമ്ബത്തിക വർഷം കുടിശ്ശികയിനത്തില്‍ സമാഹരിച്ചത് 52,000 കോടി രൂപയായിരുന്നു.വർഷം തിരിച്ചുള്ള കണക്കുകള്‍ ശേഖരിക്കാൻ എളുപ്പമല്ലെങ്കിലും 2021-22 സാമ്ബത്തിക വർഷംവരെയുള്ള സമാഹരണം കുടിശ്ശികയുടെ എട്ട് ശതമാനം മാത്രമായിരുന്നു. നടപ്പ് സാമ്ബത്തിക വർഷം ഇതുവരെ 17 ശതമാനം തിരിക പിടിക്കാനായി.
2021 ഏപ്രിലിലെ കണക്കുപ്രകാരം 15 ലക്ഷം കോടി രൂപയായിരുന്നു മൊത്തം കുടിശ്ശിക. എന്നാല്‍ 2023 ജനുവരിയിലെത്തിയപ്പോള്‍ 21.94 ലക്ഷം കോടിയിലെത്തി. സാങ്കേതിക സംവിധാനം ഉപയോഗിച്ച് കുടിശ്ശികക്കാരെ കണ്ടെത്തല്‍, നിശ്ചിത ശതമാനം കുടിശ്ശിക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മേഖല തിരിച്ച് നല്‍കിയ നിർദേശം എന്നിവയാണ് റെക്കോഡ് സമാഹരണത്തിന് സഹായിച്ചത്.