മലയാള സിനിമയുടെ സീൻ മാറ്റി മറിച്ചുകൊണ്ട് ‘മഞ്ഞുമ്മല്‍ ബോയ്സ്’ 100 കോടിയുടെ നിറവില്‍. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി നേടുന്ന രണ്ടാമത് ചിത്രമായിരിക്കുയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. തമിഴ്‌നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നേടി കൊടുത്തത്. ആഗോളതലത്തില്‍ 100 കോടിയിലധികം രൂപയാണ് ചിത്രം നേടിയെന്നാണ് അനലിസ്റ്റുകള്‍ അറിയിച്ചിരിക്കുന്നത്.
‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത് ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. ‘മഞ്ഞുമ്മല്‍ ബോയ്സ്’ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്‌ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടില്‍ നിന്ന് നേടിയത്.
കമല്‍ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംവിധായകൻ ചിദംബരം തന്നെയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.