സംസ്ഥാനത്ത് ആറുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ കുടിശികയായി. കഴിഞ്ഞ ഡിസംബറിലാണ് ഏറ്റവുമൊടുവില്‍ ഒരുമാസത്തെ പെൻഷൻ തുക നല്‍കിയത്. അന്ന് നല്‍കിയതാകട്ടെ ഓഗസ്റ്റിലെ പെൻഷനും. സെപ്റ്റംബർ മുതല്‍ ഫെബ്രുവരി വരെയുള്ള പെൻഷൻ നല്‍കണമെങ്കില്‍ സംസ്ഥാന സർക്കാരിന് 4600 കോടി രൂപ വേണം. സംസ്ഥാനം വലിയ സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാഹചര്യത്തില്‍ ഇത്രയും തുക കണ്ടെത്തുക എളുപ്പവുമല്ല.
സംസ്ഥാനത്ത് സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കളായുള്ളത് 58 ലക്ഷം ആളുകളാണ്. സാമ്ബത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ പദ്ധതികള്‍ക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ കഴിയില്ലെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ അടുത്ത സാമ്ബത്തികവർഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ പെൻഷൻ അതതുമാസം തന്നെ നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം പാലിക്കാനാകാതെ വരികയും ചെയ്യും.
ഈ മാസവും അടുത്ത മാസവുമായി 25,000 കോടി രൂപയെങ്കിലും പദ്ധതിച്ചെലവുകള്‍ക്കും മറ്റുമായി ട്രഷറിയില്‍നിന്നു ചെലവാക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കേന്ദ്രം കടമെടുപ്പ് നിയന്ത്രിച്ചതു തിരിച്ചടിയായി. പ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകള്‍ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കേണ്ടി വരും.ലോക്സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാല്‍ പെൻഷൻ കുടിശിക ഭാഗികമായെങ്കിലും വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യം രൂപീകരിച്ച് പണം കണ്ടെത്താനായാല്‍ 2 മാസത്തെ പെൻഷൻ നല്‍കാനാകും.
ഒരു മാസത്തെ ക്ഷേമ പെൻഷൻ നല്‍കാൻ 775 കോടി രൂപ വേണം. സംസ്ഥാന സർക്കാരിന്റെ മാത്രം പണം കൊണ്ട് 45.11 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ നല്‍കുന്നത്. ഇതിനുവേണ്ടത് മാസം 667 കോടി. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്താല്‍ 7.42 ലക്ഷം പേർക്കു പെൻഷൻ നല്‍കുന്നുണ്ട്. ഇതിനു കേരളം കണ്ടെത്തേണ്ടത് 19.15 കോടിയാണ്. വിവിധ ക്ഷേമനിധി ബോർഡുകളില്‍ അംഗങ്ങളായ 5.66 ലക്ഷം പേർക്കു പെൻഷൻ നല്‍കാൻ 89.40 കോടി രൂപ വേണം. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9000 കോടി വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.