തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് മാസപ്പടി നല്‍കിയ സിഎസ്‌ഐ സഭയുടെ കാരക്കോണം മെഡിക്കല്‍ കോളജും കുരുക്കില്‍. എക്സാലോജിക്കിന് പണം കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാരക്കോണം സോമർവെല്‍ സ്മാരക സിഎസ്‌ഐ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) നോട്ടീസ് അയച്ചു. ഈ മാസം ഏഴിനാണ് നോട്ടീസ് അയച്ചത്.
മാര്‍ച്ച് 15ന് മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ എക്സാലോജിക് സൊല്യൂഷൻസുമായി നടത്തിയ ഇടപാടിന്റെ രീതി, കാരക്കോണം മെഡിക്കല്‍ കോളേജ് ഉണ്ടാക്കിയ ഉടമ്ബടിയുടെ പകർപ്പ്, വർക്ക് ഓർഡറിന്റെയും അനുബന്ധരേഖകള്‍ അടക്കമുള്ള ഇൻവോയിസുകളുടെയും പകർപ്പുകള്‍ എന്നിവ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോളജിന്റെ അന്നത്തെ അഡ്മിനിസ്ട്രെറ്റര്‍ പി.തങ്കരാജിനാണ് നോട്ടീസ് നല്‍കിയത്.
2013-ലെ കമ്ബനീസ് ആക്റ്റ് സെക്ഷന്‍ 217(2) പ്രകാരമാണ് നോട്ടീസ് നല്‍കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ കൊച്ചി ആസ്ഥാനമായ സിഎംആര്‍എലുമായി നടത്തിയ ഇടപാടിനെക്കുറിച്ച് എസ്‌എഫ്‌ഐഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് വീണ വിജയന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തടയാന്‍ കോടതി തയ്യാറായില്ല. സിഎംആര്‍എല്‍ ഉള്‍പ്പെടെ പത്തോളം കമ്ബനികളുമായി എക്സാലോജിക്കിന് ഇടപാടുകള്‍ ഉണ്ടെന്നും എസ്‌എഫ്‌ഐഒ കണ്ടെത്തിയിരുന്നു.