ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തി. നാല് മാസം പ്രായമുള്ള ഏകാഗ്രയ്ക്ക് ഇൻഫോസിസിന്റെ 240 കോടിയിലധികം രൂപയുടെ ഓഹരികള്‍ നാരായണ മൂർത്തി സമ്മാനമായി നല്‍കി. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്ബനിയുടെ 15,00,000 ഓഹരികളും ഏകാഗ്രയ്ക്ക് സ്വന്തമായി. ഏകദേശം 0.04 ശതമാനം ഓഹരികള്‍ വരുമിത്. നാരായണ മൂർത്തിയുടെ ഓഹരി വിഹിതം 0.40 ശതമാനത്തില്‍ നിന്ന് 0.36 ശതമാനമായി കുറയുകയും ചെയ്തു.
കഴിഞ്ഞ നവംബറിലാണ് നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്കും ഭാര്യ അപർണ കൃഷ്ണനും ആണ്‍കുഞ്ഞ് പിറന്നത്. 2019 ഡിസംബർ അഞ്ചിന് ബെംഗളൂരുവിലായിരുന്നു ഇരുവരുടേയും വിവാഹം. രോഹൻ മൂർത്തിയുടെ രണ്ടാം വിവാഹമാണിത്. 2011-ല്‍ ടിവിഎസ് മോട്ടോഴ്സ് ചെയർമാൻ വേണു ശ്രീനിവാസന്റെ മകള്‍ ലക്ഷ്മി വേണുവിനെ രോഹൻ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഈ ദാമ്ബത്യത്തിന് അഞ്ച് വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളു. 2015-ല്‍ ഇരുവരും വേർപിരിഞ്ഞു.
നാരായണ മൂർത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. മകള്‍ അക്ഷത മൂർത്തിക്കും ഭർത്താവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനാക്കിനും രണ്ട് പെണ്‍മക്കളുണ്ട്. മഹാഭാരതത്തിലെ അർജുനന്റെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെറുമകന് ‘ഏകാഗ്ര’ എന്ന പേര് നല്‍കിയത്. ഈ സംസ്കൃത വാക്കിന്റെ അർഥം അചഞ്ചലമായ ശ്രദ്ധ, നിശ്ചയദാർഢ്യം എന്നെല്ലാമാണ്.