രാജി വയ്ക്കുന്ന ജീവനക്കാർക്ക് പുതിയ നിയമവുമായി ഐടി ഭീമൻ ഇൻഫോസിസ് (Infosys). ഇൻഫോസിസിന്റെ ക്ലൈന്റുകൾ തന്നെ തങ്ങളുടെ അഞ്ച് മുഖ്യ എതിരാളികളുടെയും ക്ലൈന്റുകളാണെങ്കിൽ രാജി വെച്ച ജീവനക്കാർ തുടർന്നുള്ള ആറ് മാസങ്ങളിൽ ഈ കമ്പനികളിൽ ജോലിക്ക് പ്രവേശിക്കരുത് എന്നാണ് നിയമം. പ്രധാന എതിരാളികളായ ടിസിഎസ് (TCS), വിപ്രോ (Wipro), കോഗ്നിസന്റ് (Cognizant), ഐബിഎം (IBM), അക്സെഞ്ചർ (Accenture) എന്നിവയാണ് ഈ അഞ്ച് കമ്പനികൾ. ഇൻഫോസിസിന്റെ തീരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
രാജിവെച്ചതോ രാജിവയ്ക്കാൻ ആലോചിക്കുന്നതോ ആയ ഇൻഫോസിസ് ജീവനക്കാരെ സമ്മർദത്തിലാക്കുന്നതാണ് പുതിയ നിയമം. പുതിയ നിയമം തങ്ങൾക്കു മുന്നിലുള്ള അവസരങ്ങൾ വെട്ടിക്കുറക്കുമെന്ന് അവർ ഭയപ്പെടുന്നു. ഈ അന്യായ നിയമത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ് ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ( NITES ). കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനാണ് പരാതി നൽകിയിരിക്കുന്നത്.
ഇൻഫോസിസ് കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിയമവിരുദ്ധവും അധാർമികവും അന്യായവുമായ ഇത്തരം നിയമങ്ങൾ നീക്കം ചെയ്യാൻ ഇൻഫോസിസ് ലിമിറ്റഡിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പരാതിയിൽ പറയുന്നു. തനിക്കും കുടുംബത്തിനും വേണ്ടി ജോലിയെടുക്കാനുള്ള ജീവനക്കാരന്റെ അവകാശത്തെ ബാധിക്കുന്നതാണ് പുതിയ നിയമമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ജോലിയിൽ പ്രവേശിക്കുന്ന സമയത്തുള്ള ഉത്സാഹം മൂലം ഓഫർ ലെറ്ററിൽ ഒപ്പിടുമ്പോൾ പലരും ഈ നിയമത്തെക്കുറിച്ച് അധികം ചിന്തിക്കുക പോലുമില്ലെന്നും NITES പ്രസിഡന്റ് ഹർപ്രീത് സലൂജ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.