കോണ്‍ഗ്രസില്‍ ആരും സഹായിച്ചില്ലെന്നും ഓരോകാര്യത്തിനും കാലുപിടിക്കേണ്ട അവസ്ഥയായിരുന്നു എന്നും പത്മജ വേണുഗോപാല്‍. ബിജെപിയില്‍ ചേർന്നശേഷം തലസ്ഥാനത്തെത്തിയ പത്മജ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. കെപിസിസി പ്രസിഡന്റിന് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും അച്ഛൻ സഹായിച്ചവരില്‍ നിന്നാണ് ഏറ്റവും അധികം ഉപദ്രവം നേരിടേണ്ടിവന്നതെന്നും ഇനിയൊരു മടക്കമില്ലെന്നും പത്മജ പറഞ്ഞു.
‘കോണ്‍ഗ്രസ് വിടാൻ തീരുമാനിച്ചത് മൂന്നുകൊല്ലം മുമ്ബാണ്. കെസി വേണുഗോപാലിന്റെ പേരുപറഞ്ഞ് ചില കള്ളന്മാർ കളിക്കുകയാണ്. കെസി അത് അറിഞ്ഞുപോലും കാണില്ല. അദ്ദേഹത്തെ ഞാൻ പലതവണ വിളിച്ചു. പക്ഷേ ഫോണ്‍ എടുത്തില്ല.ഞാൻ പൊയ്‌ക്കോട്ടെ എന്നുവിചാരിക്കുന്നവരായിരുന്നു ഏറെയും. തൃശൂരില്‍ തോല്‍പ്പിച്ചത് പാർട്ടിക്കാർ തന്നെയാണ്. പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി 50 ലക്ഷം ചോദിച്ചു. 22 ലക്ഷം കൊടുത്തു. പണം വാങ്ങിയിട്ട് പ്രചാരണ വാഹനത്തില്‍പ്പോലും കയറ്റിയില്ല.
കരുണാകരൻ സ്മാരകത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസില്‍ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാവും. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. സ്ത്രീകള്‍ എന്നുകേള്‍ക്കുമ്ബോഴേ നേതാക്കള്‍ക്ക്പു ച്ഛമാണ്. ബിജെപി ഇങ്ങോട്ട് സമീപിച്ചതാണ്. കേന്ദ്ര നേതാക്കളാണ് സമീപിച്ചത്. പ്രവർത്തന സ്വാതന്ത്ര്യം മാത്രമാണ് ബി ജെപിയോട് ആവശ്യപ്പെട്ടത്. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വാഗ്ദാനമൊന്നും നല്‍കിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാല്‍ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും. ബിജെപി സംസ്ഥാന നേതാക്കളുടെ അതൃപ്തി സ്വാഭാവികം.- പത്മജ പറഞ്ഞു.
ഇന്നലെയാണ് പത്മജ ബിജെപിയില്‍ ചേർന്നത്. ബിജെപി പ്രവേശനത്തിന് ശേഷം ഇന്നുരാവിലെ തലസ്ഥാനത്തെത്തിയ പത്മജയ്ക്ക് ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നല്‍കിയത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ എത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലും പത്മജയ്ക്ക് സ്വീകരണം നല്‍കി.