പൊതുപരിപാടികളില്‍ മാത്രമല്ല സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോലും വലിയ പ്രതിഫലം വാങ്ങിക്കുന്നവരാണ് പല സെലിബ്രിറ്റികളും. കഴിഞ്ഞ ദിവസം നടന്ന മുകേഷ് അമ്ബാനിയുടെ മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രമുഖരായ പല ബോളിവുഡ് താരങ്ങളും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടായിരുന്നു.
ഇതിനിടെയാണ് കേരളത്തിലും ഇത്തരത്തില്‍ സെലിബ്രിറ്റികള്‍ പ്രതിഫലം വാങ്ങുന്ന വിഷയം ചർച്ചയാകുന്നത്. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനമായിരുന്നു വേദി. യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടത്.
കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ നടിയും നർത്തകയുമായ നവ്യാ നായർ വേദിയില്‍ ഇരിക്കെയായിരുന്നു മന്ത്രിയുടെ പരാമർശം. ഇതോടെ സ്വാഭാവികമായും പലരുടേയും സംശയം നവ്യയിലേക്ക് നീണ്ടു.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നായിരുന്നു നവ്യ വ്യക്തമാക്കിയത്. താൻ വന്ന വഴി മറക്കില്ല. ഇന്ന് കലാലയങ്ങളില്‍ ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നതെന്നും നവ്യ പറഞ്ഞു.അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്ബാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലും മറ്റും കാണിക്കുന്ന കൊലപാതക രംഗങ്ങള്‍ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവിനെ പിന്തുണയ്ക്കുന്ന ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട ഈ കാലത്ത് നല്ല മനുഷ്യരായും വിദ്യാർത്ഥികള്‍ ജീവിക്കണം.
സമ്മേളനത്തിനു വൈകാൻ കാരണം ഭാരവാഹികള്‍ വൈകിയതിനാലാണെന്നും നവ്യ വ്യക്തമാക്കി.അതേസമയം, ഉദ്ഘാടന വേദിയില്‍ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ പ്രസംഗത്തിനിടെ വിദ്യാർഥികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. മന്ത്രിയുടേയും നവ്യാ നായരുടേയും പ്രസംഗത്തിന് തടിച്ച് കൂടി നിന്ന വിദ്യാർത്ഥികള്‍ വിസി പ്രസംഗം ആരംഭിച്ച ഉടന്‍ വേദി വിടുകയായിരുന്നു.