കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ആർഎസ്‌എസ് ആണെന്ന വ്യാജ പ്രചാരണവുമായി എല്‍ഡിഎഫ് നേതാക്കള്‍. കേസില്‍ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും പോസ്റ്റ് മുക്കുകയായിരുന്നു. മുൻ എംഎല്‍എ സ്വരാജ്, എംഎല്‍എ വിജിൻ, മുൻ എംഎല്‍എ പി.കെ ശശി എന്നിവരാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്‌എസിന്റെ തലയില്‍ കെട്ടിവയ്‌ക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവർ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവയ്‌ക്കുകയായിരുന്നു.

സഖാവ് പി.വി സത്യനാഥിനെ ആർഎസ്‌എസ് ക്രിമിനലുകള്‍ അമ്ബലപ്പറമ്ബില്‍ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയെന്നും സഖാക്കള്‍ പ്രതിഷേധിക്കണം എന്നുമായിരുന്നു എം. വിജിൻ എംഎല്‍എയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. വർഗീയ പ്രത്യയശാസ്ത്രമാണ് ആർഎസ്‌എസിനെ നയിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. ഒടുവില്‍ വിവാദം കനത്തതോടെ പോസ്റ്റ് തിരുത്തുകയായിരുന്നു വിജിൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജിന്റെ പോസ്റ്റിലെ അതേ വരികളാണ് പി.കെ ശശിയും പങ്കുവച്ചത്. ആർഎസ്‌എസ് ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സത്യനാഥനെന്ന് എം. സ്വരാജും പോസ്റ്റിട്ടു. പിന്നീട് കമന്റുകളിലൂടെ ശക്തമായ വിമർശനം നേരിട്ടതോടെ പോസ്റ്റ് കളഞ്ഞ് മറ്റൊന്ന് പങ്കുവയ്‌ക്കുകയായിരുന്നു സ്വരാജ്.സിപിഎം പ്രവർത്തകർക്കിടയിലെ തമ്മില്‍ തല്ലും തർക്കവും വ്യക്തിവൈരാഗ്യവും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന വസ്തുത പുറത്തുവന്നതോടെ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.

കൊയിലാണ്ടിയിലെ സത്യനാഥിന്റെ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായി. ഇയാളുടെ ശരീരത്തില്‍ 6 മുറിവുകള്‍ ആഴത്തില്‍‌ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർ‌ട്ട്. മുത്താമ്ബി ചെറിയപുറം ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊയിലാണ്ടി ടൗണ്‍ സെൻട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സത്യനാഥൻ. സംഭവത്തില്‍ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം അഭിലാഷാണ് അറസ്റ്റിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക