ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ച, 11 മാസം പ്രായമുള്ള ശിഖന്യ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചത് വാട്‌സാപ്പ് സന്ദേശത്തില്‍. കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പയെ (29) അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം, വാടകയ്‌ക്കെടുത്ത കാറില്‍ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു ശില്‍പ. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയില്‍ ശില്‍പ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി. ഇതാണ് ശില്‍പയെ കുറ്റസമ്മതത്തിന് പ്രേരിപ്പിച്ചത്.

ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടില്‍ വച്ചാണു കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ വലിയ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും കണ്ടെത്തിയതാണു നിർണ്ണായകമായത്. ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശില്‍പ കുറ്റസമ്മതവും നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററില്‍ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശില്‍പ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാല്‍, കുഞ്ഞ് മണിക്കൂറുകള്‍ക്കു മുൻപേ മരിച്ചുവെന്ന് കണ്ടെത്തി. യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു സമ്മതിച്ച യുവതി പിന്നീടു മാറ്റിപ്പറഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകം ഉറച്ചു. ഇതിനൊപ്പം മെസേജും കിട്ടി.

മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടില്‍ ശില്‍പയെ എത്തിച്ചു തെളിവെടുപ്പു നടത്തി. കൊട്ടാരക്കര സ്വദേശി വാടകയ്‌ക്കെടുത്ത വീട്ടില്‍ രണ്ടാഴ്ചയായി ശില്‍പ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട് വാടകയ്‌ക്കെടുത്തയാളുടെ ഫോണ്‍ ഓഫാണെന്നും വീട്ടിലെത്തുമ്ബോള്‍ കതകു തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതി പലതവണ ഞാൻ കുട്ടിയെ കൊല്ലുമെന്ന് കാണിച്ച്‌ തന്റെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നതായി സുഹൃത്ത് അജ്മല്‍ പറഞ്ഞു. കൊലപ്പെടുത്തിയെന്നും സന്ദേശം എത്തി. സന്ദേശം അയയ്ക്കല്‍ പതിവായതു കൊണ്ടു തന്നെ സുഹൃത്ത് ഈ സന്ദേശം കാര്യമായെടുത്തിരുന്നില്ല.

പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രണ്ട് വർഷക്കാലമായി ഒരുമിച്ച്‌ താമസിച്ചിരുന്ന അജ്മലും ശില്പയും ആറുമാസമായി അകന്നാണ് താമസം. സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മല്‍. ശില്പ മംഗലാപുരത്ത് ഉള്ള സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമാണ്. ശില്പ രാസലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മല്‍ പൊലീസിനോട് പറഞ്ഞിരുന്നു.

അകല്‍ച്ചയിലായതോടെ ശില്പ കുഞ്ഞിനെ അജ്മലിനെ ഏല്‍പ്പിക്കാനും ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെചൊല്ലി പലപ്പോഴും വഴക്കിടലും പതിവായിരുന്നു. വെള്ളിയാഴ്ച രാവിലെ തിയേറ്ററിലെത്തിയ ശില്‍പ കുഞ്ഞ് മരിച്ചെന്നും മറവുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട തിയറ്റർ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞിന്റെ ചെവിയുടെ ഭാഗത്തും കൈകളിലും മുറിപ്പാടുകളുള്ളതിനാല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക