സ്ഥാനാർഥിനിർണയത്തിനുള്ള സെക്രട്ടേറിയറ്റ് യോഗങ്ങള്‍ കഴിഞ്ഞതോടെ ലോക്സഭയിലേക്കു മത്സരിക്കുന്ന 10 സി.പി.എം. സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണയായി. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചവരാണിവർ. എറണാകുളത്ത് ഒരു വനിതയെ മത്സരിപ്പിക്കാനാണ് തീരുമാനം. പട്ടിക ചുവടെ.
എൻ.വി. ബാലകൃഷ്ണൻ (കാസർകോട്), എം.വി. ജയരാജൻ (കണ്ണൂർ), കെ.കെ. ശൈലജ (വടകര), എളമരം കരീം (കോഴിക്കോട്), എ. വിജയരാഘവൻ (പാലക്കാട്), മന്ത്രി കെ. രാധാകൃഷ്ണൻ (ആലത്തൂർ), എ.എം. ആരിഫ് (ആലപ്പുഴ), ഡോ. തോമസ് ഐസക് (പത്തനംതിട്ട), എം. മുകേഷ് (കൊല്ലം), വി. ജോയി (ആറ്റിങ്ങല്‍) എന്നിവർ മത്സരിക്കുന്നതിനാണ് ധാരണയായത്. ഇടുക്കിയില്‍ ജോയ്സ് ജോർജിനെയാണ് പരിഗണിക്കുന്നത്.
സി.പി.എം. മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ പൊന്നാനി, മലപ്പുറം, ചാലക്കുടി, എറണാകുളം എന്നീ നാല് മണ്ഡലങ്ങളിലാണ് ഇനി ധാരണയാകാനുള്ളത്. മലപ്പുറത്ത് വി.പി. സാനുവിന് സാധ്യതയുണ്ട്. എന്നാല്‍, ഇതുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പൊതുസ്വീകാര്യരായ സ്വതന്ത്രരേയും മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. 21-ന് ചേരുന്ന സംസ്ഥാനകമ്മിറ്റി പട്ടിക അന്തിമമാക്കും. മണ്ഡലം കമ്മിറ്റികളില്‍ റിപ്പോർട്ട് ചെയ്തശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.