അഞ്ചലില്‍ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സമരാഗ്നി സ്വാഗതസംഘരൂപീകരണ യോഗത്തിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. കുളത്തുപ്പുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയ മുഹമ്മദ് ഫൈസലിനെ യാതൊരു മുന്നറിയിപ്പും കൂടാതെ തല്‍സ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളെ നിയമിക്കുവാനുള്ള കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കന്മാരുടെ തീരുമാനത്തെ കുളത്തുപ്പുഴ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രർത്തകർക്കെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി. ഡിസിസി പ്രസിഡൻ്റിൻ്റെ മുന്നില്‍ വച്ചാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. തുടർന്ന് മുതിർന്ന നേതാക്കള്‍ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി സ്വാഗതം രൂപീകരണം പൂർത്തിയാക്കിയെങ്കിലും പുറത്തെത്തിയ കോണ്‍ഗ്രസ് പ്രവർത്തകർ വീണ്ടും വാക്കേറ്റം ആരംഭിച്ചു.
പൊതുനിരത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പരസ്പരം ആക്രമിക്കുമെന്ന സ്ഥിതിയിലെത്തിയതോടെ മറ്റു പ്രവർത്തകർ രംഗത്തെത്തി പ്രശ്നം തീർക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർക്കിടയില്‍ ഏറെനാളായി നില്‍ക്കുന്ന പടലപ്പിണക്കങ്ങളാണ് മറനീക്കി പുറത്തുവരുന്നതെന്നാണ് വ്യക്തമാകുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങളില്‍ കോണ്‍ഗ്രസിലെ തമ്മിലടികള്‍ എത്രമാത്രം പ്രതിഫലിക്കുമെന്നാണ് പ്രവർത്തകർക്കിടയിലെ ആശങ്ക.