തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുവകകള്‍ തമിഴ്‌നാട് സർക്കാരിന് വിട്ടു നല്‍കാൻ ഉത്തരവിറക്കി ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി.1996ല്‍ ജയലളിതയെ ഉള്‍പ്പടെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്ബാദന കേസിലെ തൊണ്ടിമുതലായി പിടിച്ചെടുത്തതാണ് ഇവ. കേസിന്റെ വിചാരണ നടന്ന കോടതി ബെംഗളൂരുവിലായിരുന്നതിനാല്‍ കർണാടക ഹൈക്കോടതിയുടെ ട്രഷറിയിലായിരുന്നു തൊണ്ടിമുതല്‍ ഇത്രയും കാലം സൂക്ഷിച്ചിരുന്നത്.

ഇത് ലേലത്തില്‍ വെക്കണമെന്ന നിർദേശം കോടതിക്ക് മുന്നില്‍ വന്നെങ്കിലും തൊണ്ടിമുതല്‍ തമിഴ്‌നാട് സർക്കാരിന് അവകാശപ്പെട്ടതാണെന്ന തീർപ്പില്‍ കോടതി എത്തിച്ചേരുകയായിരുന്നു. സെക്രെട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ അയച്ച്‌ സ്വത്തുവകകള്‍ തമിഴ്‌നാട് സർക്കാർ കൈപറ്റണമെന്നാണ് കോടതി നിർദേശം. കേസിന്റെ നടത്തിപ്പിന് ചെലവായ പണം 5 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി തമിഴ്‌നാട് കർണാടകയ്ക്ക് നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴ് കിലോഗ്രാം തൂക്കമുളള സ്വർണ – വജ്ര ആഭരണങ്ങള്‍, 600 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ – പാത്രങ്ങള്‍, പതിനായിരം പട്ടു സാരികള്‍, 250 ഷോളുകള്‍, 750 ജോഡി ചെരുപ്പുകള്‍, 12 ഫ്രിഡ്ജുകള്‍, 44 എ സി, 91 വാച്ചുകള്‍ തുടങ്ങിയവയായിരുന്നു ജയലളിതയില്‍ നിന്ന് അന്വേഷണ സംഘം അന്ന് പിടിച്ചെടുത്തത്. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാൻ 21 വർഷങ്ങള്‍ക്ക് മുൻപായിരുന്നു അനധികൃത സ്വത്ത് സമ്ബാദന കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. ഇതോടെ കേസിലെ പ്രധാന തെളിവായ തൊണ്ടി മുതലായി പിടിച്ചെടുത്ത വസ്തുക്കള്‍ റോഡ് മാർഗം ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിക്കുകയായിരുന്നു.

കേസില്‍ ജയലളിതക്കും കൂട്ട് പ്രതികളായ ശശികലക്കും ഇളവരശിക്കും വളർത്തു മകൻ സുധാകറിനും ബെംഗളുരുവിലെ പ്രത്യേക കോടതി ജയില്‍ – പിഴ ശിക്ഷകള്‍ വിധിച്ചിരുന്നു. കോടതി വിധി നടപ്പിലാക്കുന്നതിന് മുൻപ് ജയലളിത മരിക്കുകയും മറ്റ് മൂന്നു പ്രതികള്‍ നാല് വർഷം പരപ്പന അഗ്രഹാര ജയിലില്‍ അടക്കപ്പെടുകയും ചെയ്തു. ഒന്നാം പ്രതിയായ ജയലളിതയില്‍ നിന്ന് 100 കോടി രൂപ കോടതി പിഴ ഈടാക്കിയിരുന്നു.

4 വർഷത്തെ ജയില്‍വാസം കഴിഞ്ഞ് ശശികലയും ഇളവരശിയും സുധാകറും പുറത്തിറങ്ങിയതോടെ 2021ല്‍ കേസിന്റെ നടപടിക്രമങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഇതോടെയായിരുന്നു തൊണ്ടിമുതല്‍ എന്ത് ചെയ്യുമെന്ന ചോദ്യമുദിച്ചത്. തൊണ്ടിമുതല്‍ ലേലം ചെയ്യണമെന്ന ആവശ്യവുമായി കോടതിക്ക് മുന്നിലെത്തിയ പൊതു താല്‍പര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് സ്വത്തു വകകള്‍ കുറ്റ കൃത്യം നടന്ന സംസ്ഥാനമായ തമിഴ്നാടിനു തന്നെ കൈമാറാൻ തീരുമാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക