അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറില്‍ നിന്നുള്ള എം.എല്‍.എയായ ഭജൻ ലാല്‍ ശര്‍മയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. നേരത്തേ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ എം.എല്‍.എ ബാബ ബാലക്നാഥ്, കേന്ദ്രമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഈ പേരുകളെല്ലാം അസ്ഥാനത്താക്കിയാണ് ബി.ജെ.പിയുടെ പ്രഖ്യാപനം.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു ബി.ജെ.പി നേതൃത്വം. തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. അതേസമയം ബിജെപി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജെയുടെ ഭാഗത്തുനിന്ന് വിമതനീക്കം ഉണ്ടാകുമോ എന്ന ആശങ്കയും ബിജെപി വൃത്തങ്ങളിൽ ഉണ്ട്.