രാജസ്ഥാനിലെ അജ്മീർ പള്ളിയിലെ പുരോഹിതനെ അജ്ഞാത സംഘമെത്തി മർദിച്ചുകൊന്നു. മാസ്ക് ധരിച്ചെത്തിയവരാണ് അക്രമിച്ചത്. രാംഗഞ്ചിലെ കാഞ്ചൻ നഗറിലെ മസ്ജിദില്‍ വച്ചാണ് സംഭവം. മക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മുഹമ്മദ് മാഹിറിനെ(30) ആണ് അക്രമി സംഘം മർദിച്ചു കൊലപ്പെടുത്തിയത്. അജ്ഞാത സംഘം മസ്ജിദില്‍ അതിക്രമിച്ചു കയറി മതപുരോഹിതനെ വടികൊണ്ട് മർദിക്കുകയായിരുന്നു.
പേടിച്ചുവിറന്ന കുട്ടികള്‍ സഹായത്തിനായി കരഞ്ഞപ്പോള്‍ അവരെയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി. മാഹിറിന്റെ മൊബൈല്‍ ഫോണ്‍ അക്രമി സംഘം എടുത്തുകൊണ്ടു പോയതിനാല്‍ കുട്ടികള്‍ക്ക് ഫോണില്‍ ആരെയും വിളിക്കാനും സാധിച്ചില്ല. ഒടുവില്‍ അക്രമികള്‍ സ്ഥലം വിട്ടപ്പോഴാണ്, കുട്ടികള്‍ പള്ളിയില്‍ നിന്ന് പുറത്തുകടന്ന് അയല്‍ക്കാരെ വിവരമറിയിച്ചത്.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതക കാരണവും അറിവായിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്. ഐ.പി.സി 302 വകുപ്പുപ്രകാരം കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവർക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.