നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കിയുളളപ്പോള്‍ തെലങ്കാനയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന പ്രവചനം വന്നതിന് പിന്നാലെ പ്രചരണത്തിനു നേതൃത്വം നല്‍കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ഹൈദരാബാദിലെത്താൻ എഐസിസി നിര്‍ദേശം നല്‍കി. ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത കല്‍പിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം.
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്കും കുതിരക്കച്ചവടത്തിലേക്കും സാഹചര്യമെത്താതിരിക്കാനാണ് ഡികെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചനകള്‍. ഇന്ന് വൈകീട്ട് ഹൈദരാബാദിലെത്തുന്ന ഡികെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടാല്‍ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പുതിയ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താൻ തയ്യാറാണെന്ന് ഡി.കെ. ശിവകുമാര്‍ ഇന്ത്യാ ടുഡേയോട് വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന കോണ്‍ഗ്രസ് അംഗങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡികെ നിലവില്‍ “ഭീഷണികളൊന്നുമില്ല” എന്നായിരുന്നു എഎൻഐയോട് പ്രതികരിച്ചത്. “ഒരു പ്രശ്‌നവുമില്ല, ഭീഷണിയുമില്ല. ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാര്‍ട്ടി അനായാസം വിജയിക്കും. അവര്‍ (ബിആര്‍എസ്) ഞങ്ങളെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം. പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി (കെസിആര്‍) സമീപിച്ചതായി ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട് ” -ശിവകുമാര്‍ എഎൻഐയോട് പറഞ്ഞു.