മകളെ പീഡിപ്പിച്ച കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിമുക്തഭടൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രാജേഷ് കുമാർ സിംഗ് എന്ന വിമുക്തഭടനാണ് വിപുല്‍ എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രാജേഷ് കുമാർ തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.
ശനിയാഴ്ച്ച രാത്രിയിലാണ് രാജേഷ് കുമാർ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് കാമുകനായ വിപുലിനെ വിളിച്ചുവരുത്തിയത്. പുലർച്ചെ 3.30 ന് വെടിയുതിർക്കുകയാരുന്നു. തുടർന്ന് രാജേഷ് കുമാർ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്തു. വിപുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
നോയിഡയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന വിപുലും രാജേഷിന്റെ മകളും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഇതിന് ശേഷം ആറ് വർഷമായി സൗഹൃദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജേഷിന്റെ മകളെ വിപുല്‍ പീഡിപ്പിക്കുകയായിരുന്നു, തുടർന്ന് വിഷയം സംസാരിക്കാൻ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉടൻ തന്നെ വിഷയം വഷളാവുകയും രാജേഷ് തന്റെ ലൈസൻസുള്ള പിസ്റ്റള്‍ ഉപയോഗിച്ച് വിപുലിനെ വെടിവയ്ക്കുകയും ചെയ്തു. രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.