വൈക്കം നഗരസഭയില്‍ എ – ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സ്ഥാനമൊഴിയാതെ അധ്യക്ഷ രാധികാ ശ്യാം. ഒക്ടോബര്‍ 26 ന് രാജിവയ്ക്കണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശവും രാധികാ ശ്യാം തള്ളി. രാജിക്കത്ത് നല്‍കേണ്ട ദിവസം അവധിയെടുത്ത രാധിക ശ്യാം അടിയന്തിര കൗണ്‍സിലില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. രാധികക്കെതിരെ പരസ്യ നടപടിയെടുത്താല്‍ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എ – ഐ ഗ്രൂപ്പുകള്‍ അധികാരം പങ്കിടണമെന്ന കോട്ടയം ഡിസിസിയുടെ കരാറും കെ പി സി സി നിര്‍ദ്ദേശവുമനുസരിച്ച് നഗരസഭാ അധ്യക്ഷ രാധികാ ശ്യം ഇന്നലെയായിരുന്നു സ്ഥാനമൊഴിയേണ്ടിയിരുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും പാര്‍ലമെൻ്ററി പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയ രാധിക ശ്യാം രാജിക്കത്ത് നല്‍കേണ്ട ദിവസമെത്തിയപ്പോള്‍ അവധിയെടുത്ത് മാറി നിന്നു. സ്ഥാനമൊഴിയണമെന്ന കെപിസിസി നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചതോടെ, രാധികയെ പിന്തുണച്ചിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായി.
അധ്യക്ഷയുടെ അഭാവത്തില്‍ വൈസ് ചെയര്‍മാൻ പി ടി സുഭാഷാണ് വ്യാഴാഴ്ച്ച നടന്ന കൗണ്‍സില്‍ യോഗ നടപടികള്‍ നിയന്ത്രിച്ചത്. 26 അംഗ നഗരസഭാ കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു സ്വതന്ത്രനെ ചേര്‍ത്ത് നിര്‍ത്തിയാണ് നിലവിലെ യുഡിഎഫ് ഭരണം. അധ്യക്ഷയ്‌ക്കെതിരെ പരസ്യ നടപടിയെടുത്താല്‍ ഭരണ പ്രതിസന്ധി ഉണ്ടാകുമെന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.