നടൻ വിനായകന്റേത് “കലാപ്രവർത്തനം’ എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ചെന്നിത്തല പറഞ്ഞു. വിനായകനെ മന്ത്രി പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാലാണെന്നും സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ല ഇതെന്നും ചെന്നിത്തല ആരോപിച്ചു.
“ആവശ്യത്തിൽ കൂടുതൽ വർത്തമാനം പറഞ്ഞ് ഇനിയും മന്ത്രിസ്ഥാനം കളയരുതെന്നാണ് മന്ത്രി സജി ചെറിയാനോട് പറയാനുള്ളത്. വിനായകൻ നടത്തിയത് കലാപ്രവർത്തനമാണ് എന്നാണ് മന്ത്രി പറഞ്ഞത്. നാളെ മുതൽ എല്ലാവരും വെള്ളമടിച്ചിട്ട് പൊലീസ് സ്റ്റേഷനിൽ ചെന്ന് കലാപ്രവർത്തനം നടത്തിയാൽ ഈ നാടിന്റെ സ്ഥിതി എന്താകുമെന്ന് മന്ത്രി ആലോചിച്ചോ? സാംസ്കാരിക മന്ത്രിയുടെ നില ഇതാണെങ്കിൽ നാടിന്റെ സ്ഥിതി എന്താകും?’ – ചെന്നിത്തല ചോദിച്ചു.
വൻതോതിൽ അഴിമതിക്കും കമ്മിഷൻ അടിക്കാനും വേണ്ടിയായിരുന്നു സിൽവർ ലൈൻ പദ്ധതി. കൂറ്റനാട്ടിൽ നിന്ന് അപ്പം കൊണ്ടുവരാൻ പോയ ഗോവിന്ദൻ മാഷെ കാണാൻ പോലും ഇല്ല. അദ്ദേഹം ചായ കുടിക്കാൻ പോയതായിരിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. വീട്ടുമുറ്റത്തെ അടുപ്പു കല്ലു നീക്കി സിൽവർ ലൈൻ അടയാളക്കല്ലിട്ട കൊഴുവല്ലൂർ സ്വദേശിനി തങ്കമ്മയ്ക്ക് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൊഴുവല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യപിച്ചെത്തിയ നടൻ വിനായകൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയെന്നു കേസെടുത്ത സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിനായകൻ ഒരു കലാകാരനാണെന്നും പൊലീസ് സ്റ്റേഷനിൽ നടത്തിയത് ഒരു കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. കലാകാരന്മാർക്കു കലാപ്രവർത്തനം വരും. അതു പൊലീസ് സ്റ്റേഷനിൽ വച്ച് ആയെന്നു മാത്രമാണെന്നും മന്ത്രി പറഞ്ഞിരുന്നു.