കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെയും ഭർത്താവ് റോബർട്ട് വദ്രയേയും പാർട്ടിയില്‍ ഒതുക്കിയെന്ന പരിഹാസവുമായി ബിജെപി. യുപിയില്‍ റോബർട്ട് വദ്ര തനിയ്ക്ക് ജനപ്രീതിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പാർട്ടിയിലെ രാഹുല്‍ ക്യാമ്ബ് വദ്രയെ ഒതുക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. വദ്ര ഉടൻ തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മത്സരിക്കുമെന്നും അമിത് മാളവ്യ പറയുന്നു. കിഷോരി ലാല്‍ ശർമ്മയാണ് അമേഠിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് മാളവ്യയുടെ വിമർശനം ഉണ്ടായത്.
അമേഠിയില്‍ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും സീറ്റിനായി അവഗണിക്കപ്പെട്ട റോബർട്ട് വദ്രയ്ക്കായി ഒരു നിമിഷം മാറ്റിവയ്ക്കൂ. രാഹുല്‍ ഗാന്ധി ക്യാമ്ബ് ആസൂത്രിതമായി പ്രിയങ്ക ഗാന്ധിയെയും അവരുടെ ഭർത്താവിനെയും കോണ്‍ഗ്രസില്‍ ഒതുക്കുന്നുവെന്ന് വ്യക്തമാണ്.വദ്ര കോണ്‍ഗ്രസിനെതിരെ മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി പാർട്ടിക്കെതിരെ വിമതയായി മാറുമെന്നും അമിത് മാളവ്യ പറയുന്നു. അമേഠിയില്‍ താൻ ജനപ്രിയനാണെന്ന് റോബർട്ട് വദ്ര കഴിഞ്ഞ മാസം പറഞ്ഞിരുന്നു.താൻ സജീവ രാഷ്ട്രീയത്തില്‍ വരണമെന്നാണ് രാഷ്ട്രം ആഗ്രഹിക്കുന്നതെന്നും തനിക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കോണ്‍ഗ്രസ് പാർട്ടിക്ക് തോന്നുന്നുവെങ്കില്‍, താൻ ചെയ്യുമെന്നും വദ്ര പറഞ്ഞിരുന്നു.
ഇത് അമേഠിയില്‍ വദ്ര മത്സരിക്കുമെന്ന അഭ്യൂഹത്തിന് വഴിവെക്കുകയായിരുന്നു. അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. അമ്മ ഏല്‍പിച്ച ദൗത്യമാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്. പരമ്ബരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയില്‍ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാഹുല്‍ വിശദീകരിച്ചു. അമേഠിയും, റായ്ബറേലിയും തന്‍റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്ക് മാറിയതില്‍ വിമർശനവുമായി പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഭയന്നോടിയതാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അമേഠിയില്‍ മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചിരിന്നു.ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി കൂട്ടിച്ചേർത്തിരുന്നു.ഇതിന് പിന്നാലെയാണ് രാഹുല്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയത്.