ന്യൂഡല്‍ഹി: എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റ തിരിച്ചറിയല്‍ കാ‌ര്‍ഡ് നടപ്പിലാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (എൻഇപി 2020) ‘ഒരു രാജ്യം, ഒരു വിദ്യാര്‍ത്ഥി ഐഡി’ എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്‌ട്രി ( എപിഎഎആര്‍, അപാര്‍) എന്നാണ് പദ്ധതിയെ വിളിക്കുക.

പ്രി- പ്രൈമറി ക്ളാസ് മുതല്‍ ഹയര്‍ സെക്കണ്ടറി ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഒറ്റ തിരിച്ചറിയല്‍ കാ‌ര്‍ഡ് നല്‍കുക. എഡുലോക്കര്‍ എന്ന രീതിയില്‍ കണക്കാക്കുന്ന അപാര്‍ ഐഡി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതകാലം മുഴുവനുമുള്ള തിരിച്ചറിയല്‍ കാര്‍ഡായിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാവും. അപാര്‍ തിരിച്ചറിയല്‍ കാ‌ര്‍ഡിന്റെ നിര്‍മാണത്തിനായി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങാൻ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ക്യു ആര്‍ കോഡായിരിക്കും അപാര്‍ കാര്‍ഡ്. അവരുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭിക്കുമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ചെയര്‍മാൻ (എഐസിടിഇ) ടി ജി സീതാരാമൻ പറഞ്ഞു. അപാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താൻ മാതാപിതാക്കളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച്‌ യോഗം നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 16നും 18നും ഇടയില്‍ യോഗം നടത്താനാണ് അറിയിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ത ഗ്രൂപ്പിന്റെ വിവരങ്ങള്‍, ഉയരം, ഭാരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ യൂണിഫൈഡ് ഡിസ്‌ട്രിക്‌ട് ഇൻഫോര്‍മേഷൻ സിസ്റ്റം ഫോ‌ര്‍ എഡ്യൂക്കേഷൻ വെബ്‌സൈറ്റില്‍ നല്‍കാനും അദ്ധ്യാപകരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പോര്‍‌ട്ടലില്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കാൻ തന്നെ പാടുപെടുകയാണെന്നാണ് സ്‌കൂള്‍ മേധാവികള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക