രാജസ്ഥാനില്‍ നിന്നും പാകിസ്താന്‍ ചാരനെ സൈന്യം പിടികൂടി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായ അനിതക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് വിക്രം സിങ്ങ് എന്നയാളെയാണ് സൈന്യം പിടികൂടിയത്. ഇയാള്‍ ബിക്കനർ സൈനിക കേന്ദ്രത്തിലെ കാന്റീന്‍ ജീവനക്കാരനാണ്. ബിക്കനര്‍ സ്വദേശിയായ ഇയാള്‍ക്ക് 31 വയസ്സുണ്ട്.
സമൂഹമാധ്യമങ്ങള്‍ വഴി പരിചയം സ്ഥാപിച്ച പാക് ചാര ഏജന്റായ അനിതക്ക് ഇയാള്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതായി രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്റലിജന്റ്‌സ്) പറഞ്ഞു. പാക് ചാരവനിതയുടെ തേന്‍കെണിയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.
കെണിയില്‍ കുടുങ്ങിയ ഇയാള്‍ പണത്തിന് വേണ്ടി ചിത്രങ്ങള്‍, സൈനികനീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയവ അയച്ചുകൊടുത്തതായും കണ്ടെത്തി. വിക്രമില്‍ നിന്ന് യുവതിക്ക് എന്ത് വിവരമാണ് ലഭിച്ചതെന്നും എന്തിനാണ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതെന്നും പൊലീസ് അന്വേഷണം തുടങ്ങി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വിക്രമിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയുംചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്.