തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് ബാസിത് പിടിയില്‍. മഞ്ചേരിയില്‍ നിന്നാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിതെന്ന് പൊലീസ്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുത്തതിലും ബാസിതിന് പങ്കെന്ന് സൂചന. ബാസിതിനെ നാളെ വെളുപ്പിന് തിരുവനന്തപുരത്തെത്തിക്കും.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫിസിന് നേർക്ക് നിയമനക്കോഴ ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് ഉറപ്പിച്ച് പൊലീസ്. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് കോഴ നൽകിയെന്ന ആരോപണം നുണയെന്ന് ഹരിദാസൻ സമ്മതിച്ചതോടെയാണിത്.
ആരോഗ്യമന്ത്രിയുടെ ഓഫിസിന് നേരെയുള്ള ആക്ഷേപം പൊളിഞ്ഞെന്ന് മുഖ്യമന്ത്രി. ആരോപണത്തേക്കുറിച്ച് കാര്യമായി പ്രതികരിക്കാനുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോർജും ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് എം.വി.ഗോവിന്ദനും പറഞ്ഞു.
നിയമന തട്ടിപ്പിലെ ഏറ്റവും ഗുരുതര ആരോപണം മന്ത്രി വീണ ജോർജിന്റെ പി.എ. അഖിൽ മാത്യു കോഴ വാങ്ങി എന്നതായിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിന് ഒടുവിൽ അത് നുണയാണെന്നും സെക്രട്ടറിയേറ്റ് പരിസരത്ത് വച്ച് ആർക്കും പണം നൽകിയിട്ടില്ലെന്നും ഹരിദാസൻ തന്നെ സമ്മതിച്ചു.
ഇതോടെ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് അഖിൽ സജീവ്, ലെനിൻ രാജ്, റഹീസ്, ബാസിത് എന്നിവർ ചേർന്ന് നടത്തിയ ഗൂഢാലോചന എന്ന നിഗമനത്തിലാണ് അന്വേഷണസംഘം.ഇവരേക്കൂടാതെ മറ്റ് ചിലർക്ക് കൂടി പങ്കുണ്ടന്നും സംശയിക്കുന്നുണ്ട്. ഇത് കണ്ടെത്താനായി ഹരിദാസന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. റഹീസിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നു.
ഗൂഡാലോചന ഉറപ്പിക്കാനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഹരിദാസന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഗൂഢാലോചനയുടെ ലക്ഷ്യം സാമ്പത്തിക നേട്ടം എന്നതിനപ്പുറം രാഷ്ട്രീയ കാരണങ്ങൾ ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ഗൂഢാലോചന സ്ഥിരീകരിച്ചതോടെ നടന്നത് സർക്കാരിനെതിരായ രാഷ്ട്രീയ നീക്കം എന്ന് ആരോപണം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ ശക്തമാക്കി.
മാധ്യമങ്ങളെ ഉൾപ്പെടെ വിമർശിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെനിലപാട്. വിശദമായി പ്രതികരിക്കാൻ ഉണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി കൈക്കൂലി വാങ്ങിയത് തൻറെ ബന്ധുവാണെന്ന് പറഞ്ഞു നടന്നവർ ആദ്യം മറുപടി പറയാനും ആവശ്യപ്പെട്ടു