അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന ആദ്യ അഭിപ്രായ സര്‍വെ ഫലം ബി ജെ പിക്ക് കനത്ത നിരാശ സമ്മാനിക്കുന്നതാണ്. മധ്യപ്രദേശില്‍ ബി ജെ പിക്ക് അധികാര നഷ്ടത്തിനടക്കം സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന എ ബി പി – സി വോട്ടര്‍ അഭിപ്രായ സര്‍വെ, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഛത്തീസ്ഗഡില്‍ ഭരണ തുടര്‍ച്ചക്ക് സാധ്യതയുണ്ടെന്നുമാണ് പറയുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡില്‍ പോരാട്ടം കടുക്കുമെങ്കിലും കോണ്‍ഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി – സി വോട്ടര്‍ പ്രവചനത്തില്‍ പറയുന്നത്.
മധ്യപ്രദേശില്‍ ബി ജെ പിക്ക് തിരിച്ചടിയോ?
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് സര്‍വെ പറയുന്നതെങ്കിലും കോണ്‍ഗ്രസിന് നേരിയ മുൻതൂക്കവും പ്രവചിക്കുന്നുണ്ട്. കോണ്‍ഗ്രസ് 113 മുതല്‍ 125 വരെ സീറ്റുകള്‍ നേടാമെന്നാണ് എ ബി പി – സി വോട്ടര്‍ അഭിപ്രായ സര്‍വെ ചൂണ്ടികാട്ടുന്നത്. ബി ജെ പിയാകട്ടെ 104 മുതല്‍ 116 വരെയുള്ള സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. ബി എസ് പി 0 മുതല്‍ 2 വരെയും മറ്റുള്ളവര്‍ 0 മുതല്‍ 3 വരെയും സീറ്റുകള്‍ മധ്യപ്രദേശില്‍ നേടിയേക്കാമെന്നാണ് എ ബി പി – സി വോട്ടര്‍ പ്രവചനം.
തെലങ്കാന പിടിക്കുമോ കോണ്‍ഗ്രസ്?
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള എ ബി പി – സി വോട്ടര്‍ അഭിപ്രായ സര്‍വെയില്‍ ഏറ്റവും ശ്രദ്ധേയം തെലങ്കാനയിലേതാണ്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്‍റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്‍റെ ക്ഷീണം കോണ്‍ഗ്രസിന് ഇക്കുറി തീര്‍ക്കാമെന്നാണ് സര്‍വെ പറയുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുത്തേക്കാം. അധികാരത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആര്‍ എസിന് 43 മുതല്‍ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി – സി വോട്ടര്‍ പ്രവചനങ്ങള്‍ ചൂണ്ടികാട്ടുന്നു. തെലങ്കാനയില്‍ ബി ജെ പിക്ക് 5 മുതല്‍ 11 സീറ്റുകള്‍ വരെയാകും പരമാവധി നേടാൻ സാധിക്കുക.
ഛത്തീസ്ഗഡില്‍ ഭരണതുടര്‍ച്ചയോ?
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണതുടര്‍ച്ചയ്ക്കുള്ള സാധ്യതയാണ് എ ബി പി – സി വോട്ടര്‍ പ്രവചനം പറയുന്നത്. കടുത്ത പോരാട്ടമായിരിക്കും സംസ്ഥാനത്തെങ്കിലും കോണ്‍ഗ്രസിന് മുൻതൂക്കമുണ്ട്. കോണ്‍ഗ്രസ് 45 മുതല്‍ 51 വരെ സീറ്റുകള്‍ നേടാമെന്നും ബി ജെ പി 39 മുതല്‍ 45 വരെ സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം. മറ്റുള്ളവരാകട്ടെ പരമാവധി 2 സീറ്റുകളിലേക്ക് ഒതുങ്ങും.
രാജസ്ഥാനിൽ ബി.ജെ.പി:
രാജസ്ഥാനില്‍ ബി.ജെ.പി മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി 127 മുതല്‍ 137 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോണ്‍ഗ്രസ് 59 മുതല്‍ 69 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവര്‍ ആറ് സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചനം.
മിസോറാമില്‍ തൂക്കുസഭയോ?
മിസോറാമില്‍ തൂക്കുസഭയാകുമെന്നാണ് എ ബി പി – സി വോട്ടര്‍ പ്രവചനം പറയുന്നത്. എം എൻ എഫ് 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടാം. കോണ്‍ഗ്രസിനാകട്ടെ 10 മുതല്‍ 14 സീറ്റുകള്‍ വരെ ഇക്കുറി ലഭിച്ചേക്കും. ഇസെഡ് പി എം 9 മുതല്‍ 13 സീറ്റുകളും മറ്റുള്ളവര്‍ 0 മുതല്‍ 3 വരെ സീറ്റുകള്‍ നേടിയേക്കുമെന്നും എ ബി പി – സി വോട്ടര്‍ പ്രവചനത്തില്‍ പറയുന്നു.