കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒരു ആശങ്ക പങ്കിട്ടിരുന്നു. ബാങ്കുകള്‍ക്ക് ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നുള്ളതായിരുന്നു അത്. ബാങ്ക് ജോലി ജീവനക്കാര്‍ ഉപേക്ഷിക്കുന്നത് വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ കൊഴിഞ്ഞുപോകലിനുള്ള കാരണം പലതാണ്.
എൻട്രി ലെവല്‍ ജോലികളില്‍ കൊഴിഞ്ഞുപോകലിന്റെ നിരക്ക് 40 മുതല്‍ 45 ശതമാനം വരെയാണ്. മിഡില്‍ ലെവലിലാകട്ടെ ഇത് 20 -25 ശതമാനവും. വർഷങ്ങള്‍ ജോലിചെയ്തിട്ടുള്ളവരുടെ ഇടയില്‍ കൊഴിഞ്ഞുപോക്ക് 10 മുതല്‍ 15 ശതമാനം വരെയാണെന്നും കണക്കുകള്‍ പറയുന്നു.ജോലി ഭാരമാണ് അതിലെ മുഖ്യ കാരണം. രാവിലെ മുതല്‍ രാത്രിവരെയുള്ള ജോലി ജീവനക്കാരില്‍ വലിയ രീതിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
പല മേഖലകളിലേക്കും ബാങ്കുകള്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിലൂടെ ഒരേ സമയം തന്നെ ജീവനക്കാര്‍ക്ക് പല തരത്തിലുള്ള ജോലി കൈകാര്യം ചെയ്യേണ്ടതായി വരുന്നു. പുതിയ ഫിന്‍ ടെക് കമ്ബനികള്‍ വലിയ ശമ്ബളം കൊടുത്ത് ജീവനക്കാരെ ആകര്‍ഷിക്കുന്നതാണ് മറ്റൊരു കാരണം. കുറഞ്ഞ ജീവനക്കാരെ കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിക്കുന്ന പ്രവണത, കൂടുതല്‍ ലാഭം ഉണ്ടാക്കുകയെന്ന ബാങ്കുകളുടെ നയവും വലിയ പ്രശ്‌നമാകുന്നു.
ഒരോ പാദത്തിലും ലാഭത്തിനായി കൂടുതല്‍ ടാര്‍ഗറ്റ് ജീവനക്കാര്‍ നേരിടേണ്ടി വരുമ്ബോള്‍ പല ജീവനക്കാരും സമ്മര്‍ദ്ദത്തിലാവുന്നു. പലവര്‍ക്കും ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നതായും സര്‍വേകള്‍ സൂചിപ്പിക്കുന്നു.ഇതിനെല്ലാത്തിനും പുറമേ സാധാരണ ബാങ്ക് ജോലികളില്‍ ക്രിയാത്മകമായി ഒന്നുംതന്നെചെയ്യാനില്ലായെന്നതും ജോലിക്കാരെ വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.