സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ‘ മാനവീയം’ ഈ മാസം തുറക്കും. രാത്രിമുതൽ പുലർച്ചെവരെ മാനവീയംവീഥി ഉണർന്നിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെയാണ് സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി ജനങ്ങളെ വരവേൽക്കുക.

കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകളും വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുക്കും. മാനവീയംവീഥി നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയ്യാറാക്കിയ കടകളുടെ നടത്തിപ്പാണ് കുടുംബശ്രീയെ ഏൽപ്പിക്കുന്നത്. കൂടാതെ മൂന്ന് മൊബൈൽ വെൻഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻകൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുക. കോർപ്പറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കലാപരിപാടികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പോർട്ടൽ ക്രമീകരിക്കും. ഇതിലൂടെ കലാകാരൻമാർക്കും സംഘങ്ങൾക്കും പരിപാടിയുടെ വിവരങ്ങൾ നൽകാം. ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന നടത്തിയശേഷമാണ് പരിപാടികൾ അവതരിപ്പിക്കുന്നതിന് അനുമതി നൽകുക.

വാണിജ്യപരവും അല്ലാത്തതും എന്നിങ്ങനെ രണ്ടുതരത്തിൽ തിരിച്ചാണ് കലാപരിപാടികൾക്ക് അനുവാദം നൽകുന്നത്. വാണിജ്യപരമായ പരിപാടികൾക്ക് കോർപ്പറേഷൻ നിശ്ചിത തുക ഈടാക്കും. അടുത്തമാസം ആരംഭിക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായി നൈറ്റ് ലൈഫ് പൂർണമായി ആരംഭിക്കും. കനകക്കുന്ന് നൈറ്റ് ലൈഫ് കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും എതിർപ്പിനെത്തുടർന്ന് മാറ്റുകയായിരുന്നു.

മാനവീയത്തിലെ നൈറ്റ് ലൈഫിന്റെ ഭാഗമായുള്ള വൈദ്യുതി, വെള്ളം, മാലിന്യ സംസ്കരണം എന്നിവയുടെ ചുമതല കോർപ്പറേഷനാണ്. ശൗചാലയവും ഇരിപ്പിടങ്ങളും ഇല്ലെന്നത് മാനവീയം വീഥിയുടെ വലിയ പോരായ്മയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപ്പേർ ദിവസേന എത്തുന്ന ഇവിടെ ശൗചാലയം ഇല്ല. ഒരെണ്ണമുള്ളത് അടച്ചിട്ടിരിക്കുകയാണ്. റോഡിന്റെ വശത്തായി ആളുകൾക്ക് ഇരിക്കാമെങ്കിലും പ്രായമായവർക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ഇരിപ്പിടമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.മാലിന്യം തള്ളാനുള്ള ബിന്നുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക