അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്‌സഭാ സ്ഥാനാര്‍ഥി ആകുന്നതിനോട് പരിപൂര്‍ണ യോജിപ്പാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അച്ചു ഉമ്മന്‍ ഒരു വ്യക്തി എന്ന നിലയില്‍ മിടുമിടുക്കിയാണെന്നും ഞങ്ങള്‍ക്കെല്ലാം പരിപൂര്‍ണ സമ്മതമുള്ള ഞങ്ങളുടെ കൊച്ചാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അച്ചു ഉമ്മന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ താത്പര്യമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അച്ചു ഉമ്മൻ മിടുമിടുക്കിയാണ്. ഞങ്ങളുടെ കൊച്ചുമോളാണ്. ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞങ്ങള്‍ക്കെല്ലാം പൂര്‍ണ യോജിപ്പാണ്. പക്ഷേ പാര്‍ട്ടിയും സ്ഥാനാര്‍ഥിയുമാണ് തീരുമാനിക്കേണ്ടത്. അത് അവിടെ തീരുമാനിക്കുകയും പറയുകയും ചെയ്യട്ടെ. സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് തനിക്ക് പറയാൻ പറ്റുമോ?. അതൊക്കെ പാര്‍ട്ടി നേതൃത്വം പലവിധത്തില്‍ ആലോചിച്ചേ വരൂ. ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു ശീലമുണ്ട്, അത് അനുസരിച്ചേ ഇതൊക്കെ വരൂ”- തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.ഡി.സതീശന്റേതു മികച്ച പ്രവര്‍ത്തനമാണെന്നും അദ്ദേഹം ക്യത്യമായി കാര്യങ്ങള്‍ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു . ഇടതുമുന്നണിയുടെ ഭരണത്തിലെ അപാകതകളും ന്യൂനതകളും തെറ്റുകളും സതീശൻ ജനമധ്യത്തില്‍ കൊണ്ടുവരുന്നുണ്ട്. അതാണ് പ്രതിപക്ഷനേതാവ് ചെയ്യേണ്ടതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.