സർവ്വേകളെല്ലാം കേരളത്തിൽ യുഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. 14 മുതൽ 20 സീറ്റുകൾ വരെ യുഡിഎഫ് പിടിക്കും എന്നാണ് വിവിധ മാധ്യമങ്ങളും ഏജൻസികളും നടത്തിയ സർവ്വേകളിൽ വ്യക്തമാകുന്നത്. എന്നാൽ സർവ്വേകളെ തള്ളി ഇടത് മുന്നണിയും സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി വിലയിരുത്തൽ പ്രകാരം 14 സീറ്റുകൾ വരെ തങ്ങൾക്ക് ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.
വിവിധ മണ്ഡലങ്ങളിൽ ലഭിക്കുന്ന വോട്ട് വരെ പാർട്ടികൾ കണക്കുകൂട്ടിയത് എന്ന രീതിയിൽ പുറത്ത് പ്രചരിക്കുന്നുണ്ട്. ഇതു പ്രകാരം ഇടതുമുന്നണിക്ക് വിജയിക്കാൻ ഒരു ശതമാനം സാധ്യത പോലും അവർ തന്നെ കൽപ്പിക്കാത്ത ആറ് സീറ്റുകൾ ആണുള്ളത്. വയനാട്, മലപ്പുറം, പൊന്നാനി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ സീറ്റുകളിലാണ് ഇടതുമുന്നണി ഒട്ടും വിജയ സാധ്യത കൽപ്പിക്കാത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
ഇതിൽ തന്നെ കോട്ടയത്ത് കേരള കോൺഗ്രസിന് ഒട്ടുംതന്നെ വിജയസാധ്യത ഇല്ലെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നു എന്നത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെയും ജോസ് കെ മണിയുടെയും ഇടതുമുന്നണിയിലെ വിലപേശൽ ശക്തി പാടെ ഇടിച്ചു കളഞ്ഞിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജ് സിറ്റിംഗ് എംപിയായ തോമസ് ചാഴികാടനെ മുപ്പതിനായിരത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തുമെന്നാണ് വിലയിരുത്തൽ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ കോട്ടയം ജില്ലയിൽ തങ്ങൾക്കുണ്ട് എന്ന് കേരള കോൺഗ്രസ് അവകാശപ്പെടുന്ന മേൽക്കോയ്മ പാടെ മുന്നണി തള്ളിക്കളയുമെന്നും ജോസ് കെ മാണിക്ക് ലോക്സഭയിൽ തുടര അവസരം നൽകില്ല എന്നും വിലയിരുത്തപ്പെടുന്നു. ഇടതു കേന്ദ്രങ്ങളുടെ വിലയിരുത്തൽ പ്രകാരം യുഡിഎഫ് ഉറപ്പിച്ച മണ്ഡലങ്ങളിലെ വോട്ട് നില ചുവടെ വായിക്കാം.
വയനാട്: യുഡിഎഫ്: 5,21,825 എല്‍ഡിഎഫ്: 4,83,049, എൻഡിഎ: 72,582
മലപ്പുറം: യുഡിഎഫ്: 5,56,726 എല്‍ഡിഎഫ്: 4,38,283 എൻഡിഎ: 68,830
പൊന്നാനി: യുഡിഎഫ്: 4,99,449, എല്‍ഡിഎഫ്: 4,89,677, എൻഡിഎ: 68,981
എറണാകുളം: യുഡിഎഫ്: 4,01,923, എല്‍ഡിഎഫ്: 3,91,947, എൻഡിഎ: 1,03,956
കോട്ടയം: യുഡിഎഫ്: 4,29,551, എല്‍ഡിഎഫ്: 4,00,191, എൻഡിഎ: 79,564
ആലപ്പുഴ: യുഡിഎഫ്: 4,96,209 എല്‍ഡിഎഫ്: 4,95,563എൻഡിഎ: 1,17,527