15 വർഷമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ പാർലമെന്റ് അംഗമാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവായ ആന്റോ ആൻറണി. നാലാം തുടർ വിജയം തേടി ഏപ്രിൽ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും മത്സരിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ആന്റോയുടെ കുടുംബത്തിലെ ഏക മത്സരാർത്ഥി അദ്ദേഹം മാത്രമല്ല, അദ്ദേഹത്തിൻറെ സഹോദര പുത്രൻ ജിൻസൺ ആന്റോ ചാൾസും മത്സരരംഗത്ത് ഉണ്ട്.
ജിൻസൺ ആന്റോയുടെ കന്നി തിരഞ്ഞെടുപ്പ് മത്സരം പക്ഷേ ഇന്ത്യൻ പാർലമെന്റിലേക്ക് അല്ല മറിച്ച് ഓസ്ട്രേലിയൻ നോർത്തേൺ പ്രൊവിൻസ് പാർലമെന്റിലേക്ക് ആണ്. ഇത്തവണ ഭരണം തിരിച്ചുപിടിക്കും എന്ന് കരുതപ്പെടുന്ന മുഖ്യപ്രതിപക്ഷ പാർട്ടിയായ ലിബറൽ പാർട്ടി പ്രതിനിധി ആയിട്ടാണ് ജിൻസന്റെ മത്സരം. ഇദ്ദേഹം എതിരിടുന്നത് സിറ്റിംഗ് അംഗവും ലേബർ പാർട്ടി മന്ത്രിസഭയിലെ വനിതാ പ്രതിനിധിയുമായ നേതാവിനെയാണ്.
സ്ഥാനാർത്ഥിത്വത്തിലേക്ക് നിരവധി കടമ്പകൾ
ഓസ്ട്രേലിയൻ നോർത്തേൺ പ്രൊവിൻസിലെ പാർലമെൻറ് സ്ഥാനാർത്ഥിത്വത്തിനായി നിരവധി കടമ്പകൾ ഉണ്ട്. സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ താല്പര്യമുണ്ടോ എന്ന് അന്വേഷിച്ച് പാർട്ടി പ്രതിനിധികൾ വിവിധ മേഖലകളിൽ നിസ്വാർത്ഥ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആളുകളെ ബന്ധപ്പെടും. തുടർന്ന് തൽപരരായിട്ടുള്ളവർ പ്രീ സെലക്ഷൻ സ്കൂട്ടിനിക്ക് വിധേയരാകും. ഇത്തരത്തിൽ സ്ക്രൂട്ടിണിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾ 14 അംഗ മാനേജ്മെൻറ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി അഭിമുഖത്തിന് വിധേയരാകുകയും തുടർന്ന് സെൻട്രൽ കൗൺസിൽ അഭിമുഖത്തിൽ വിജയികളായവരിൽ നിന്ന് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ശൈലിയാണ് നിലനിൽക്കുന്നത്.
കഴിവുതെളിയിച്ച യുവ പ്രതിഭ
2011ലാണ് നേഴ്സ് ആയി ജോലി നേടി ജിൻസൺ ആദ്യമായി ഓസ്ട്രേലിയയിൽ എത്തുന്നത്. തുടർന്ന് കരിയറിൽ ശ്രദ്ധ പതിപ്പിച്ച ഇദ്ദേഹം ഓസ്ട്രേലിയയിൽ നിന്ന് മാനസികാരോഗ്യത്തിൽ ബിരുദാനന്തര ബിരുദവും, ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പി ജി ഡിപ്ലോമയും, ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി ഡയറക്ടേഴ്സിൽ നിന്ന് ബിരുദവും സ്വന്തമാക്കി. നിലവിൽ അദ്ദേഹം പൊതു ആരോഗ്യ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന റോയൽ ഡാർവിൻ ഹോസ്പിറ്റലിലെ അക്യൂട്ട് സർവീസസ് വിഭാഗത്തിന്റെ ഡയറക്ടറാണ്. ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പാർലമെന്റിലേക്ക് മത്സരിക്കാൻ യോഗ്യത നേടുന്ന ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം.