ആശ്രാമത്തെ ബിവറേജസ് സെല്‍ഫ് ഔട്ട്ലെറ്റില്‍ നിന്ന് തുടര്‍ച്ചയായി അര ലിറ്ററിന്റെ റം മോഷ്ടിച്ചിരുന്ന യുവാവ് പിടിയില്‍. പള്ളിമുക്ക് ചകിരിക്കട സ്വദേശി ഷാനുവാണ് പിടിയിലായത്.മദ്യവില്പന കണക്കിലും സ്റ്റോക്കിലും സ്ഥിരമായി വന്ന വ്യത്യാസം ജീവനക്കാരെ കുഴക്കിയിരുന്നു. ജീവനക്കാര്‍ സ്വന്തം കൈയില്‍ നിന്ന് പണമിട്ടാണ് കണക്കിലെ പൊരുത്തക്കേട് മാറ്റിയിരുന്നത്.
തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പതിവായി വരുന്ന ഒരു യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ യുവാവ് മദ്യക്കുപ്പി മോഷ്ടിക്കുന്നതായി വ്യക്തമായി. പിന്നീട് ജീവനക്കാര്‍ ഈ യുവാവിന്റെ വരവിനായി കാത്തിരുന്നു.
കഴിഞ്ഞദിവസം ഔട്ട്ലെറ്റിലെത്തിയ യുവാവിനെ ജീവനക്കാര്‍ പിടികൂടാൻ ശ്രമിച്ചെങ്കിലും കുതറിയോടി. പിന്തുടര്‍ന്ന് പിടികൂടി വിവരങ്ങള്‍ ചോദിച്ചെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ജീവനക്കാര്‍ കാണിച്ചതോടെ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് ഈസ്റ്റ് പൊലീസിന് കൈമാറി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഏഴുമണിയോടെയെത്തിയാണ് മദ്യം കടത്തിയിരുന്നത്.