ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ മാസം നടക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് യോഗത്തില്‍ രാജ്യത്തിന്റെ പേരുമാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നും ബില്ല് പാര്‍ലമെന്‍റ് സമ്മേളത്തില്‍ കേന്ദ്രം അവതരിപ്പിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍. ജി 20 രാഷ്‌ട്ര നേതാക്കളുടെ വിരുന്നിന് ക്ഷണിച്ച് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കിയ കുറിപ്പില്‍ ”പ്രസിഡന്‍റ് ഓഫ് ഭാരത്” എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വിവിധ കോണില്‍ നിന്നും എതിര്‍പ്പുകള്‍ ശക്തമാവുകയാണ്. സര്‍ക്കാരിന്റെ സങ്കുചിത ചിന്തയാണെന്നും ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രാജ്യത്തിന്റെ പേര് മാറ്റണമെന്ന തരത്തില്‍ മുൻപും ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ പേരു മാറ്റണമെങ്കില്‍ ഭരണ ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നിരവധി പ്രമുഖർ പെരുമാറ്റത്തെ അനുകൂലിച്ചും എതിർത്തും രംഗത്ത് വരുന്നുണ്ട്.