ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ വമ്ബൻ വാഗ്ദാനങ്ങളാണ് ഓരോ പാർട്ടിയും പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ എം പി ആയാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന സ്ഥലത്തിന്റെ പേര് മാറ്റല്‍ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പബ്ലിക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
‘1984ല്‍ പ്രമോദ് മഹാജൻ സുല്‍ത്താൻ ബത്തേരിയില്‍ എത്തിയപ്പോള്‍ ഇത് സുല്‍ത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. വലിയ പ്രാധാന്യം വളരെ വലുതാണ്. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുല്‍ത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാല്‍ ആദ്യ പരിഗണന ഇതിനായിരിക്കും. മോദിയുടെ സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കും’ കെ സുരേന്ദ്രൻ പറയുന്നു.
‘എന്താണ് സുല്‍ത്താൻ ബത്തേരിയുടെ ആവശ്യം. ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുല്‍ത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ കെ സുരേന്ദ്രൻ അഭിമുഖത്തില്‍ പറയുന്നു.
ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതി വട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താൻ ബത്തേരി ആയിമാറിയത്. ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുല്‍ത്താന്റെ ആയുധപ്പുര എന്നർത്ഥത്തില്‍ സുല്‍ത്താൻസ് ബാറ്ററി എന്ന പേരിട്ടത്.