മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. രണ്ടു വട്ടം അധികാരത്തിലേറുമ്ബോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും. പശ്ചിമ ബംഗാളില്‍ നാം അത് കണ്ടതാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരല്ലേ എന്നു പ്രാര്‍ത്ഥിക്കാനാണ് എന്റെ സഖാക്കളോട് പറയാറുള്ളത്. കാരണം അത് പാര്‍ട്ടിയെ നശിപ്പിക്കും. സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രത്യേക അഭിമുഖപരിപാടിയായ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായിയെ ലക്ഷ്യമിട്ടായിരുന്നു സച്ചിദാനന്ദന്റെ വിമർശനങ്ങളിൽ അധികവും.
ഇടതു സര്‍ക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. പ്രത്യേകിച്ചും, യുഎപിഎ നിയമം, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പോലീസ് നടപടികളെ എപ്പോഴും എതിര്‍ത്തിട്ടുണ്ട്. സേനയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ഇതിനു കാരണമെന്നാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്ന വാദം. അതൊരു ന്യായീകരണവും കാരണവുമാകാം.
വ്യക്തി ആരാധന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ദോഷകരം
വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് നമ്മള്‍ കണ്ടതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമര്‍ശിക്കുന്നില്ലെങ്കില്‍, വ്യക്തി ആരാധന പല രൂപങ്ങളില്‍ ഉയര്‍ന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. വ്യക്തി ആരാധനയ്ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്ബ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. സ്റ്റാലിനിസം ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപത്യ പ്രവണതയാണ്, അത് ഏത് പാര്‍ട്ടിക്കും സംഘടനയ്ക്കും ദോഷം ചെയ്യും.