മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി. എൻ.സി.പിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 40എംഎല്‍എമാരുമായാണ് അജിത് പവാര്‍ എൻസിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്. അജിത് പവാറിന് പുറമേ ഇതില്‍ എട്ട് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രാജ്ഭവനില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന എൻസിപി നേതാവായ ഛഗൻ ഭുജ്ബല്‍, ദിലീപ് വല്‍സെ പതി, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, എന്നിവരാണ് മന്ത്രിസ്ഥാനത്തെത്തിയ മറ്റു നേതാക്കള്‍.
അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് അജിത് പവാര്‍, തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പും രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരുമായി ഇവരുടെ ചര്‍ച്ച പുരോഗമിക്കുന്നതിനെപ്പം തന്നെ രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് രണ്ടരയോടെ അജിത് പവാര്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു.
അജിത് പവാര്‍ പാര്‍ട്ടി വിടുമെന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ എൻസിപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു അന്നെല്ലാം അജിത് പവാറിന്റെ പ്രതികരണം. അടുത്തിടെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കുന്നുവെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി നേതാക്കള്‍ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടതോടെ നീക്കം പവാര്‍ ഉപേക്ഷിച്ചു. ഇതിനുപിന്നാലെ മകള്‍ക്ക് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ സ്ഥാനമനങ്ങള്‍ നല്‍കി. എന്നാല്‍ അജിത് പവാറിന് സ്ഥാനം നല്‍കിയിരുന്നില്ല.
മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനാകണമെന്ന താത്പര്യം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനില്‍ക്കാമെന്നും അജിത് പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാൻ ശരത് പവാര്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം എൻസിപി വിട്ട് ഷിന്ദേ സര്‍ക്കാരിന്റെ ഭാഗമായതെന്നും ശ്രദ്ധേയമാണ്.
മഹാരാഷ്ട്ര നിയമസഭയില്‍ 53 എംഎല്‍എമാരാണ് എൻസിപിക്കുള്ളത്. ഇതില്‍ അജിത് പവാര്‍ ഉള്‍പ്പെടെ 30 പേരും സര്‍ക്കാരിനെ പിന്തുണച്ചു. ഇതോടെ എൻസിപി പക്ഷത്തെ എംഎല്‍എമാരുടെ എണ്ണം 23 ആയി കുറഞ്ഞു. അതിനിടെ തനിക്ക് 40 എൻസിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അജിത് പവാര്‍ അവകാശപ്പെട്ടു.