അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല അധ്യക്ഷനും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗം നേതാവും കടുത്തുരുത്തി എംഎൽഎയും ആയ മോൻസ് ജോസഫിനെതിരെയാണ് രാജി പ്രഖ്യാപിച്ച പത്രം സമ്മേളനത്തിൽ സജി മഞ്ഞക്കടമ്പിൽ ആഞ്ഞടിച്ചത്. ഏകാധിപത്യ പ്രവണതകൾ മൂലം പാർട്ടിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതായി എന്നാണ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചത്.
വിഷയത്തിൽ പ്രതികരിച്ച ജോസ് കെ മാണി സജി മഞ്ഞക്കടമ്പിലിനോട് മൃദു സമീപനമാണ് സ്വീകരിച്ചത്. ജോസ് വിഭാഗത്തിലേക്ക് വരുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് സജി മഞ്ഞക്കടമ്പിലാണ് എന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. തിരികെ എത്തിയാൽ സ്വീകരിക്കും എന്ന സൂചനയായിട്ടാണ് ഇതിനെ പലരും വ്യാഖ്യാനിച്ചത്. സജി മഞ്ഞകടമ്പിലിന്റെ രാജിക്ക് പിന്നിൽ സിപിഎം അല്ല ജോസ് കെ മാണിയാണ് എന്ന സൂചന മോൻസ് ജോസഫും പത്രസമ്മേളനം വിളിച്ചു ചേർത്തപ്പോൾ നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിന് പിന്നിൽ പിസി ജോർജ് ആണ് എന്ന സൂചനയും പുറത്തു വരുന്നുണ്ട്. ജോർജിന്റെ കൈപിടിച്ച് മഞ്ഞക്കടമ്പൻ ബിജെപി പാളയത്തിലേക്ക് എത്താനുള്ള സാധ്യതയാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഏകദേശ ധാരണകൾ ഇതിനോടകം തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെഎം മാണിയുടെ മരണത്തിന് മുമ്പ് പൂഞ്ഞാർ സീറ്റിൽ പിസി ജോർജിനെതിരെ മത്സരിക്കാനുള്ള ആഗ്രഹം തീവ്രമായി പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു സജി മഞ്ഞക്കടമ്പിൽ.