ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെ സൗദി ഫുട്‌ബോള്‍ ലീഗ് ഫുട്‌ബോള്‍ ലോകത്തും ശ്രദ്ധ നേടിയിരിക്കുകയാണ്. 1,950 കോടി എന്ന വമ്ബന്‍ തുകയ്ക്കാണ് അല്‍നസ്ര്‍ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. ഇപ്പോഴിതാ സൂപ്പര്‍ താരം ലയണല്‍ മെസിയും സൗദി ലീഗിലേക്കെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വമ്ബന്‍ തുകയ്ക്ക് അല്‍ഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്.

സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ജുവാന്‍ ഫോഞ്ചസ് ആണ് വിവരം പുറത്തുവിട്ടത്. ഒരു സീസണിനു മാത്രം 94 മില്യന്‍ ഡോളറാണ്(ഏകദേശം 770 കോടി രൂപ) അല്‍ഇത്തിഹാദിന്റെ ഓഫര്‍. രണ്ടു വര്‍ഷത്തെ കരാറാണ് ടീം ലക്ഷ്യമിടുന്നത്. ഓഫര്‍ സ്വീകരിച്ചാല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വേതനം വാങ്ങുന്ന താരമാകും മെസി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2008-09നുശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുകയാണ് മുന്‍ പോര്‍ച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോ പരിശീലിപ്പിക്കുന്ന ഇത്തിഹാദിന്റെ ലക്ഷ്യം. അല്‍ഹിലാലും ക്രിസ്റ്റിയാനോയുടെ അല്‍നസ്‌റുമാണ് വര്‍ഷങ്ങളായി സൗദി ലീഗ് ഭരിക്കുന്നത്. മെസി എത്തുന്നതോടെ ടീമിന്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. മെസിയെ നേരത്തെ അല്‍ഹിലാലും നോട്ടമിട്ടിരുന്നു. ക്രിസ്റ്റിയാനോയെ ഇറക്കി നസ്ര്‍ വമ്ബന്‍ നീക്കം നടത്തിയതിനു പിന്നാലെയായിരുന്നു ഹിലാലിന്റെ നീക്കം.

മെസിയുടെ പി.എസ്.ജിയുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുമോ എന്ന കാര്യം വ്യക്തമല്ല. മറ്റേതെങ്കിലും ക്ലബിലേക്കു കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യു.എസ് ക്ലബായ ഇന്റര്‍ മിയാമിയുമായി ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍ ക്ലബ് ബാഴ്‌സലോണയിലേക്കു മടങ്ങുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം താരത്തിന്റെ മാനേജറും അച്ഛനുമായ ജോര്‍ജ് മെസി തള്ളിയിട്ടുണ്ട്. ബാഴ്സലോണയുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2021ലാണ് ബാഴ്‌സ വിട്ട് മെസി പി.എസ്.ജിയിലെത്തുന്നത്.

Summary: Lionel Messi set to receive record payment to play in Saudi Arabia as Al Ittihad offers to pay 94 million dollars per season

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക