കോട്ടയം : ലഹരിമാഫിയയുടെ ആക്രമണത്തിലും ഭീഷണിയിലും മടുത്ത് പ്രവാസി മലയാളി ബിസിനസ് വേണ്ടെന്നുവെച്ച്‌ നാടുവിടാനൊരുങ്ങുന്നു. അയര്‍ലന്‍ഡില്‍ ഹോട്ടല്‍ മാനേജ്‌മെന്‍റ് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ ഫാമിലി റസ്റ്റോറന്‍റും ഒപ്പം കള്ളുഷാപ്പും ആരംഭിച്ച ജോര്‍ജ് വര്‍ഗീസ് ആണ് പ്രതിസന്ധിയിലായിരിക്കുന്നത്. കോട്ടയം നഗരപരിധിയോട് ചേര്‍ന്നുളള അതിരമ്ബുഴ പഞ്ചായത്തിലാണ് ജോര്‍ജിന്‍റെ സ്ഥാപനം.

4 സ്റ്റാര്‍ ഹോട്ടല്‍ പരിചയമുളള 3 ഷെഫുകള്‍ ഉള്‍പ്പടെ 18 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കിഴക്കേച്ചിറ ‘മൂക്കന്‍സ് മീന്‍ചട്ടി’ എന്ന സ്ഥാപനം 35 ലക്ഷം രൂപ മുടക്കിയാണ് തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലുതും വൃത്തിയും ഭംഗിയുമുള്ള കള്ള് ഷാപ്പാണ് തന്‍റേതെന്ന് ജോര്‍ജ് അവകാശപ്പെടുന്നു. അതിരമ്ബുഴയിലെ കോട്ടമുറി കോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും സ്ഥാപനത്തില്‍ എത്തുന്നവരെ മര്‍ദിക്കുകയും ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ സ്ഥാപനത്തിലെത്തുന്നവരുടെ വാഹനങ്ങള്‍ അക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്‍റില്‍ കച്ചവടം സുഗമമായി നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. സംഘമായി വന്ന് കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. പിച്ചാത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാല്‍ അസഭ്യം പറയും.

ഗുണ്ടാപിരിവെന്ന പോലെ കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കുകയുമില്ല. മാഫിയ ആക്രമണത്തില്‍ അതിരമ്ബുഴയിലെ മൂന്ന് വാര്‍ഡുകളില്‍ വസ്‌തുവിന് പോലും വില കുറഞ്ഞു. തെങ്ങിന്‍ തോപ്പുകളില്‍ വന്ന് സംഘമായി കരിക്കിടുന്നതും ചോദിക്കുന്നവരെ ആക്രമിക്കുന്നതും പതിവാണ്. മരങ്ങള്‍ കഞ്ചാവ് സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു.

പൊലീസിലും എക്‌സൈസിലും പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് ജോര്‍ജ് പറയുന്നു. എക്‌സൈസിനെ കഠാര വീശിയാണ് കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയാറാകണം. കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണം. തന്‍റെ സ്ഥാപനം ഇനി ഇങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. കടുത്ത നഷ്‌ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ പുറത്തിറങ്ങാന്‍ വയ്യാത്ത തരത്തില്‍ ഭീഷണിയും ഉണ്ട്. മാനസിക സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. ഇതുസംബന്ധിച്ച്‌ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജോര്‍ജ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക