കോട്ടയം : പ്രളയത്തിൽ സർവം നശിച്ച നാടിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗവർണർ കൂട്ടിക്കൽ സന്ദർശനം മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഗവർണറെ നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തി സന്ദർശിച്ച് നിവേദനം നൽകിയത്.

ഒക്ടോബർ പതിനാറാം തീയതിയാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ പ്രദേശങ്ങളിൽ പ്രകൃതി ദുരന്തമുണ്ടായത്. പ്രകൃതി ദുരന്തത്തിൽ കേന്ദ്ര സഹായം അഭ്യർത്ഥിച്ചാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകിയത്. പ്രകൃതി ദുരന്തത്തിൽ വീടുകൾ പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടത് സംബന്ധിച്ചും, കൃഷിനാശം സംബന്ധിച്ചും, ഉപജീവനമാർഗങ്ങൾ നഷ്ടമായത് സംബന്ധിച്ചും, കച്ചവട സ്ഥാപനങ്ങൾക്ക് നഷ്ടം സംഭവിച്ചത് സംബന്ധിച്ചും ഗവർണറെ ധരിപ്പിച്ചു. കൂടാതെ റോഡുകളും, പാലങ്ങളും ഒലിച്ചുപോയതും, ഗതാഗത, വാർത്താവിനിമയ ജലവിതരണം, വൈദ്യുതി ബന്ധങ്ങൾ ആകെ തകരാറിലായതും ഒക്കെ അടിയന്തരമായി പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനജീവിതം സാധാരണ നിലയിൽ ആക്കുന്നത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സംബന്ധിച്ചും ഗവർണറെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യങ്ങൾക്കൊക്കെ കേന്ദ്രസഹായം ഉറപ്പു വരുത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഗവർണർ ഉറപ്പു നൽകി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികളെ മേഖലയിലേക്ക് അയക്കണമെന്ന് നിർദ്ദേശിക്കുമെന്നും സമീപനാളിൽ തന്നെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ഗവർണർ അറിയിച്ചു. നാട്ടകം ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന ഗവർണറെ സന്ദർശിക്കാൻ കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി അംഗവും സംസ്ഥാന മീഡിയ കോർഡിനേറ്ററുമായ വിജി എം.തോമസും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക