പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വാഴക്കാല മലയില്‍ വീട്ടില്‍ ജീന തോമസിനെ (45) റിമാന്‍ഡില്‍. കളമശേരിയില്‍ കുസാറ്റ് ജംക്‌ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജോസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് ജീന. തിരുവല്ല തിരുമൂലപുരം തടത്തില്‍ ഡേവിഡ് ജോസഫാണ് പൊലീസില്‍ പരാതി നല്‍കിയത്.
വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിന്‍ എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഡേവിഡില്‍നിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കല്‍നിന്നു ഓരോ ലക്ഷം രൂപയും സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതി.
പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയ ശേഷം, പോളണ്ടില്‍ പോകാന്‍ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാന്‍ താല്‍പര്യമുണ്ടോയെന്നും സ്ഥാപനം ചോദിച്ചു. ഡേവിഡ് ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങള്‍ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്പോര്‍ട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു നല്‍കിയത് ബിസിനസ് വീസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോള്‍ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും കബളിപ്പിക്കലായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.