ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന് ഇനിയും അവസാനം കണ്ടിട്ടില്ല. പല പ്രതിസന്ധികളെയും അതിജീവിച്ച്‌ ഉക്രെയ്ന്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ് ഒരു വൈകാരിക രംഗത്തിന് സാക്ഷ്യം വഹിച്ചത്. ‘യുദ്ധം ജയിച്ചിട്ട് തിരിച്ചു തന്നാല്‍ മതി’ എന്നു പറഞ്ഞു ഹോളിവുഡ് താരം ഷോണ്‍ പെന്‍ ഉക്രെയ്ന്‍ പ്രസിഡന്റിന് തന്റെ ഓസ്കര്‍ നല്‍കിയതാണ് സംഭവം.

തലസ്ഥാനമായ കീവില്‍ നടന്ന യോഗത്തിനിടെയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിക്ക് ഷോണ്‍ പെന്‍ തനിക്ക് ലഭിച്ച ഓസ്കാര്‍ ശില്‍പം നല്‍കിയത്. സെലെന്‍സ്കി, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് വീഡിയോയില്‍ ഇതിന്റെ ദൃശ്യങ്ങളുണ്ട്. “എനിക്ക് ഭയങ്കര വിഷമം തോന്നുന്നു. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്. പ്രതീകാത്മകമായി ചെയ്യുന്ന ഇതൊരു ചെറിയ കാര്യമാണ്. പക്ഷേ ഇത് നിങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അറിയുമ്ബോള്‍ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് അനുഭവപ്പെടും,” വീഡിയോയില്‍ പെന്‍ പറയുന്നു.”നിങ്ങള്‍ വിജയിക്കുമ്ബോള്‍, ഇത് മാലിബുവിലേക്ക് തിരികെ കൊണ്ടു വരിക. എന്റെ ഒരു ഭാഗം ഇവിടെയുണ്ടെന്ന് ഓര്‍ക്കുമ്ബോള്‍ എനിക്ക് കൂടുതല്‍ ആശ്വാസം തോന്നുമെന്നും,” പെന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ ഉക്രെയ്നിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് പെന്‍. ഇത് മൂന്നാം തവണയാണ് യുദ്ധകാലത്ത് പെന്‍ ഉക്രെയ്നില്‍ എത്തുന്നത്. ഉക്രെയ്‌നിന്റെ പ്രാദേശിക സമഗ്രതയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തെ ജനകീയമാക്കാന്‍ സഹായിച്ചതിനുമുള്ള ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ ബഹുമതി പ്രസിഡന്റ് സെലന്‍സ്‌കി ഷോണ്‍ പെന്നിന് സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം.

തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയുടെ അടിക്കുറിപ്പില്‍, സെലെന്‍സ്കി പെന്നിന് നന്ദി അറിയിച്ചിട്ടുണ്ട്. “നമ്മുടെ രാജ്യത്തിന്റെ വിജയത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമായാണ് ഷോണ്‍ തന്റെ ഓസ്കാര്‍ ശില്‍പ്പം കൊണ്ടുവന്നത്. യുദ്ധാവസാനം വരെ ഇത് ഉക്രെയ്നിലുണ്ടായിരിക്കും, ഉക്രെയ്നിന്റെ ജനകീയവല്‍ക്കരണത്തിന് നല്‍കിയ ആത്മാര്‍ത്ഥമായ പിന്തുണയ്ക്കും ഗണ്യമായ സംഭാവനയ്ക്കും നന്ദി!”

മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം രണ്ടു തവണ നേടിയുള്ള ഹോളിവുഡ് താരമാണ് ഷോണ്‍ പെന്‍. യുദ്ധവിരുദ്ധ ക്യാംപെയ്നുകളിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. റഷ്യയുടെ അധിനിവേശം വര്‍ധിച്ചിരുന്ന സമയത്ത് യുക്രെയിലെത്തി പെന്‍ ഡോക്യുമെന്ററി ചിത്രീകരിച്ചിരുന്നു. സെപ്റ്റംബറില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി പെന്നിനെ റഷ്യയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയതായി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക