147 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാളെന്ന വിശേഷണം സ്വന്തമാക്കിയ ഗ്രേറ്റ് ഇന്ത്യ പാലസ് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ വാര്‍ത്തകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാളില്‍ ഷോപ്പിംഗ് നടത്തുക എന്നത് ആരെയും മോഹിപ്പിക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി കൊവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ആളുകള്‍ കുറഞ്ഞതോടെ ഗ്രേറ്റ് ഇന്ത്യ പാലസ് വില്‍ക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് കേവലം കിംവദന്തിയായി മാനേജ്‌മെന്റ് തള്ളിക്കളയുന്നു.
കൊവിഡില്‍ തളര്‍ന്നു
കൊവിഡ് കാലമാണ് മാളിനെ പിന്നോട്ട് വലിച്ചതെന്ന് മാനേജ്‌മെന്റ് ഉള്‍പ്പടെ സമ്മതിക്കുന്നുണ്ട്. പ്രതിദിനം നാല്‍പ്പതിനായിരം പേര്‍ മാളില്‍ സന്ദര്‍ശനം നടത്തുന്നതായാണ് അധികൃതര്‍ പറയുന്നത്. കൊവിഡിന് മുന്‍പ് ഇത് അമ്ബതിനായിരത്തിനും മുകളിലായിരുന്നു. മാള്‍ 2000 കോടിക്ക് വില്‍ക്കുവാനാണ് ഉടമകള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് കാലത്ത് മാളിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ഷോറൂമുകള്‍ അടച്ചിട്ടിരുന്നു.
ഇതാണ് മാളിന്റെ തകര്‍ച്ചയുടെ പ്രധാന കാരണമായി കരുതുന്നത്. ഇതിന് പുറമെ മാളിനു സമീപം നിരവധി പുതിയ മാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ മാളുകളില്‍ വിവിധ ബ്രാന്‍ഡ് ഷോറൂമുകള്‍, മള്‍ട്ടിപ്ലക്സുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയവയുണ്ട്. ഇത് മാളിന്റെ ബിസിനസിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഗോസ്റ്റ് മാളുകള്‍ പെരുകുന്നതായി അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. പഴയകാല മാളുകളില്‍ ആളുകള്‍ കയറാന്‍ വലിയ താത്പര്യം കാണിക്കാറില്ലെന്നതാണ് ഇതിന് കാരണം.