തിരുവന്തപുരം: കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രി പതിവുരീതിയില്‍ വെള്ള മുണ്ടും ഷര്‍ട്ടും ഉടുത്തപ്പോള്‍ ഭാര്യയടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേര്‍ന്നുള്ള പ്രത്യേക ഡ്രസ് കോഡാണ് സ്വീകരിച്ചത്. ഭാര്യ കമല, മകള്‍ വീണ, മകന്‍ വിവേക് കിരണ്‍, കൊച്ചുമകന്‍ ഇഷാന്‍, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം ഓണക്കോടിയില്‍ മുഖ്യമന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ചുവപ്പ് ബ്ലൗസും സെറ്റുസാരിയുമാണ് ഭാര്യയുടെയും മകളുടെയും വേഷം. മകനും കൊച്ചുമകനും ചുവപ്പ് കുര്‍ത്തയും മുണ്ടും ഉടുത്തപ്പോള്‍ മരുമകൻ മകന്‍ റിയാസ് ചുവപ്പ് ഷർട്ടും മുണ്ടും ഉടുത്ത് ഒപ്പം ചേര്‍ന്നു. റിയാസ് ആഘോഷത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹശേഷം വീണയ്‌ക്കൊപ്പമുള്ള റിയാസിന്റെ മൂന്നാമത്തെ ഓണമാണ് .
ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഓണം ആശംസിച്ചു. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കല്‍പ്പമാണ് ഓണത്തിന്റേതെന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉള്‍ക്കൊള്ളാനും എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.