കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് സൊണാലി ഫോ​ഗട്ടിനെ പ്രതികള്‍‍ മാരക മയക്കുമരുന്നായ എംഡിഎംഎ കലര്‍ത്തിയ പാനീയം കുടിപ്പിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചതെന്നും ​ഗോവ പൊലീസ് പറഞ്ഞു. 1.5 ​ഗ്രാം എം.ഡി.എം.എയാണ് റസ്റ്റോറന്റിലെ പാര്‍ട്ടി തുടങ്ങുംമുമ്ബ് സൊണാലിക്ക് കുടിക്കാനുള്ള പാനീയത്തില്‍ കലര്‍ത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ഈ പാനീയം പിന്നീട് സൊണാലി കുടിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

പ്രതികളില്‍ ഒരാളും സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ സുധീര്‍ സങ്‌വാന്‍ അവര്‍ക്ക് ദോഷകരമായ ഒരു രാസപദാര്‍ഥം കലര്‍ത്തിയ വെള്ളംകുടിക്കാന്‍ കൊടുത്തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇതു സംബന്ധിച്ച്‌ പൊലീസ് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയത്. സാമ്ബത്തിക കാരണങ്ങളാവാം 42കാരിയായ സൊണാലിയുടെ കൊലയ്ക്കു കാരണമെന്ന് കരുതുന്നതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥന്‍ പറഞ്ഞു.തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത ഒഴിവാക്കാനാണ് ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണത്തിന് തൊട്ടുമുമ്ബ് നടക്കാനാവാതെ സൊണാലി ​വടക്കന്‍ ഗോവയിലെ അഞ്ജുന ബീച്ചിലെ കര്‍ലീസ് റസ്റ്റോറന്റില്‍ നിന്നിറങ്ങുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ ഒരാളായ സുധീര്‍ സാങ്‌വാനൊപ്പമാണ്‌ സൊണാലി പോവുന്നത്. ലഹരി പദാര്‍ഥം കലര്‍ത്തിയ വെള്ളംകുടിക്കാന്‍ കൊടുത്ത പ്രതികള്‍ അവശയായ സൊണാലിയെ മൂവരും താമസിച്ചിരുന്ന ഗ്രാന്‍ഡ് ലിയോനി ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു. പ്രതികളില്‍ രണ്ടാമനായ സുഖ്‌വീന്ദര്‍ സിങ്ങും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ലഹരി പദാര്‍ഥം കലക്കിയ വെള്ളം കൊടുക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് പുറത്തുവിട്ടിട്ടില്ല.

പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ സെന്റ് ആന്റണീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണം കൊലപാതകമാണെന്ന സംശയവുമായി സഹോദരന്‍ റിങ്കു ധാക്ക അഞ്ജുന പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് കുടുംബത്തിന്റെ അനുമതിയോടെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടത്തിലൂടെ ലഭിച്ചു. ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ സൊണാലിയുടെ സഹായിക്കും സുഹൃത്തിനുമെതിരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അതേസമയം, ആന്തരാവയവങ്ങളുടെ രാസപരിശോധനയ്ക്കും മറ്റ് പരിശോധനകള്‍ക്കും ശേഷമേ മരണകാരണം കണ്ടെത്താനാകൂ എന്നും അതിന് കുറച്ച്‌ സമയമെടുക്കുമെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഗോവയ്ക്ക് പുറമെ ചണ്ഡീഗഡിലെ ലാബിലും ആന്തരാവയവങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക