കൊല്ലം: കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തിയ നാല് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗര്‍ ഉദയ മന്ദിരത്തില്‍ അഖില്‍ (24), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര മീനാക്ഷി വീട്ടില്‍ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ബിന്‍ഷ (21) എന്നിവരാണ് പിടിയിലായത്. ഇതില്‍ അജു മന്‍സൂറിന്റെ ഭാര്യയാണ് ബിന്‍ഷ. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ അറസ്റ്റിലായ സംഘത്തിലും ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.
മറയായി സ്ത്രീകൾ
കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് പിടിയിലാകുന്ന ലഹരി സംഘങ്ങളില്‍ ഒരു പെണ്‍കുട്ടി ഉണ്ടാകാറുണ്ട്. സ്ത്രീകളെ മറയാക്കിയാണ് ഇവര്‍ ലഹരിമരുന്ന് വില്‍പ്പന ചെയ്ത് വരുന്നത്. സ്ത്രീകള്‍ക്ക് ഈ ഇടപാടുകളെ കുറിച്ച് അറിയാമെന്നതാണ് മറ്റൊരു വസ്തുത. അറിഞ്ഞുകൊണ്ട് തന്നെയാണോ ഇത്തരം കൂട്ടുകെട്ടിലേക്ക് ഇവര്‍ ചെന്നുചാടുന്നതെന്നും അന്വേഷിക്കുന്നുണ്ട്. സുഹൃത്തുക്കള്‍, കാമുകന്മാര്‍, ഭര്‍ത്താക്കന്മാര്‍ എന്നിവരാണ് പെണ്‍കുട്ടികളെ മറയാക്കി നിര്‍ത്തി മയക്കുമരുന്ന് കച്ചവടം നടത്തുന്നത്.
സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി മരുന്നുകള്‍ക്ക് വന്‍ സ്വീകാര്യതയാണെന്ന റിപ്പോര്‍ട്ട് മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങള്‍ ലഹരി പൂക്കുന്ന ഇടങ്ങളില്‍ ഉന്മാദലഹരിയില്‍ ആറാടുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടവരില്‍ 80 ശതമാനവും യുവാക്കളാണ്. എല്ലാ സംഘങ്ങളിലും ഒരു സ്ത്രീ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജില്‍ നിന്നും ലഹരി കേസില്‍ പിടിയിലായ യുവാവിനൊപ്പവും ഒരു യുവതി ഉണ്ടായിരുന്നു. അക്ഷയയും കൂട്ടുപ്രതി യൂനസും താമസിച്ചിരുന്ന മുറിയില്‍ നിന്നും 6.6 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള ഉപകരണവും ആയിരുന്നു പോലീസ് കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ്, ബിന്‍ഷയുടെ അറസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘം അറസ്റ്റിലാകുമെന്നാണ് സൂചന.