കൽപറ്റ: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ, ജയിലിനു പുറത്ത് പ്രതികൾക്ക് സ്വീകരണം. എസ്എഫ്ഐ – സിപിഎം പ്രവർത്തകരാണ് ദിവസങ്ങളായി ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് സ്വീകരണം നൽകിയത്. ഡിവൈഎഫ്ഐ ജില്ലാ നേതാക്കളും ഇവർക്കു സ്വീകരണം നൽകാനായി എത്തിയിരുന്നു.
മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമായിരുന്നു വരവേൽപ്. കൽപറ്റ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച 29 പ്രതികൾക്കും ജാമ്യം അനുവദിച്ചത്. 12 ദിവസം റിമാൻഡിൽ കഴിഞ്ഞതിനു ശേഷമാണ് പ്രവർത്തകർ പുറത്തിറങ്ങിയത്.
വിദ്യാർഥികളുടെ പരീക്ഷയടക്കം പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. എല്ലാ ബുധനാഴ്ചയും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാവണം. ജില്ല വിട്ടു പോകരുതെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.